തിരുവനന്തപുരം: മേയ് പത്തിനു പൂർത്തിയാക്കിയ അവസാന സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഫലം രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിച്ച് റിക്കോർഡ് നേട്ടത്തിൽ കേരള സർവകലാശാല. എംജി, കോഴിക്കോട്, കണ്ണൂർ സർവകലാശാലയ്ക്കു പിന്നാലെ വേഗത്തിലാണ് ഇത്തവണ കേരള സർവകലാശാലയുടെ ബിരുദ ഫലങ്ങളും പ്രസിദ്ധീകരിച്ചത്.
മേയ് 10ന് പൂർത്തീകരിച്ച പ്രാക്ടിക്കൽ ഉൾപ്പെടെയുള്ള പരീക്ഷാനടപടികൾ കഴിഞ്ഞ് രണ്ടാഴ്ചയ്കുളളിൽ ഫലം പ്രഖ്യാപിക്കാനായത് കേരളസർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ്. ഇനി എല്ലാ വർഷവും ബിരുദ പരീക്ഷാഫലം ഏപ്രിൽ 30നകവും ബിരുദാനന്തര ബിരുദ പരീക്ഷകൾ മേയ് 31നകവും പ്രസിദ്ധീകരിക്കാനുള്ള പരീക്ഷാ കലണ്ടർ തയാറാക്കിയിട്ടുണ്ട്. മൂല്യനിർണയവും ഫലപ്രഖ്യാപനവും വേഗത്തിൽ നടത്തിയ അധ്യാപകരെയും ജീവനക്കാരെയും വൈസ്ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള അഭിനന്ദിച്ചു.
ഒന്നാം വർഷ പിജി ക്ലാസുകൾ ജൂണ്‍ 17നും ഒന്നാം വർഷ യുജി ക്ലാസുകൾ ജൂണ്‍ 24നും ആരംഭിക്കാനുള്ള തയാറെടുപ്പുകളും സർവകലാശാല ആരംഭിച്ചിട്ടുണ്ട്.
ബിരുദ ഫലപ്രഖ്യാപനം: റിക്കാർഡ് നേട്ടത്തിൽ കേരള സർവകലാശാല
12:24 AM May 27, 2019 | Deepika.com