ഏഴിമല: യുദ്ധമേഖലയില്‍ അത്യാധുനിക സാങ്കേതിക പുരോഗതികള്‍ കൈവരിച്ചിട്ടുള്ളതിനാല്‍ ഭാവിയിലെ യുദ്ധങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഈ സാഹചര്യത്തിൽ സൈന്യം തുടര്‍ച്ചയായി സാങ്കേതിക മികവ് വര്‍ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഏഴിമല നാവിക അക്കാദമിയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കരസേനാ മേധാവി.
സ്വാതന്ത്ര്യം ലഭിച്ചതുമുതല്‍ അയല്‍രാജ്യത്തിന്റെ പിന്തുണയോടെ രാജ്യത്ത് കലാപങ്ങള്‍ കൂടിവരികയാണ്. ബാലാകോട്ടിലും മറ്റും കൂടുതല്‍ ഭീകരപരിശീലന കേന്ദ്രങ്ങളുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. പരിശീലനം കഴിഞ്ഞശേഷം കാഷ്മീര്‍ അതിര്‍ത്തിയിലേക്കാണ് അവര്‍ കടന്നുവരുന്നത്. ഇതിനെയെല്ലാം നിയന്ത്രിക്കാനുള്ള കഴിവ് ഇന്നു നമുക്കുണ്ട്. തീവ്രവാദികള്‍ക്ക് ഫണ്ട് ലഭിക്കുന്ന വഴികള്‍ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. മഴമേഘങ്ങളുണ്ടെങ്കില് യുദ്ധവിമാനങ്ങള്‍ക്ക് ചില റഡാറുകളില്‍നിന്ന് രക്ഷപ്പെടാനാകും. എന്നാല്‍ മേഘങ്ങളുള്ളപ്പോഴും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന റഡാറുകളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യോമാക്രമണസമയത്ത് മഴമേഘങ്ങള്‍ ഗുണകരമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലായിരുന്നു കരസേനാ മേധാവിയുടെ ഈ പ്രതികരണം.
സ്ത്രീകളെ സൈന്യത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. യുദ്ധമുഖത്തേക്കല്ലെങ്കിലും സൈനിക പോലീസിലേക്ക് അവരെ കൂടുതല്‍ വിനിയോഗിക്കും. കാഷ്മീര്‍ പ്രദേശങ്ങളില്‍ ഭീകരര്‍ സ്ത്രീകളെ കാരിയര്‍മാരായി ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരേ പരിശോധന നടത്താന്‍ വനിതകളുടെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും. ജോലിചെയ്യുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് സൈനികവേഷത്തില്‍ മാറ്റം വരുത്തുന്നതിനെപ്പറ്റി വിശദമായി പഠിക്കുകയാണെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.
യുദ്ധങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും: ബിപിന്‍ റാവത്ത്
01:59 AM May 26, 2019 | Deepika.com