തിരുവനന്തപുരം: ബജറ്റ് പാസാക്കാനായി നിയമസഭാ സമ്മേളനം നാളെ ആരംഭിക്കുന്പോൾ ഒരാളുടെ അഭാവമായിരിക്കും ഏറെ ശ്രദ്ധിക്കപ്പെടുക. 1967നു ശേഷം കെ.എം. മാണി ഇല്ലാത്ത ആദ്യ സമ്മേളനമാണു നാളെ തുടങ്ങുന്നത്.
1965ലെ തെരഞ്ഞെടുപ്പിൽ രൂപീകരിക്കപ്പെട്ട പാലാ മണ്ഡലത്തിൽനിന്നു ജയിച്ച കെ.എം. മാണിക്ക് ആ സഭ നിലവിൽവരാ തിരുന്നതിനാൽ എംഎൽഎ ആയില്ല. 1967ലെ തെരഞ്ഞെടുപ്പിൽ ജയിച്ചു നിയമസഭയിലെത്തിയ മാണി പിന്നീട് കഴിഞ്ഞ അന്‍പത്തിരണ്ടു വർഷവും കേരള നിയമസഭയുടെ അവിഭാജ്യഘടകമായിരുന്നു. മാണിയുടെ വിയോഗത്തിനു ശേഷം ആദ്യമായി സമ്മേളിക്കുന്ന നാളെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു സഭ പിരിയും.
സംസ്ഥാന രാഷ്ട്രീയത്തിൽ മാണിയുടെ അഭാവം നിഴിലിക്കുന്പോൾ അദ്ദേഹത്തിന്റെ പാർട്ടിയിൽ അത് അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്. ജൂലൈ അഞ്ചു വരെ നീളുന്ന സമ്മേളന കാലയളവിൽതന്നെ കേരള കോണ്‍ഗ്രസിൽ അതിന്റെ അലയടികൾ ഉയർന്നു കേട്ടേക്കാം. നേതൃപദവിയെ ചൊല്ലിയുള്ള തർക്കം പാർട്ടിയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി ഏതു സമയവും ഒരു പൊട്ടിത്തെറിയിലേക്കു നീങ്ങാവുന്ന സ്ഥിതിയാണു നിലനിൽക്കുന്നത്.
പിണറായി സർക്കാർ മൂന്നു വർഷം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിലേക്കു സർക്കാരും ഭരണപക്ഷവും എത്തുന്നത് ആത്മവിശ്വാസം തകർന്ന നിലയിലായിരിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു പരാജയത്തിന്റെ ആഘാതത്തിൽനിന്ന് അവർക്കു മുക്തരാകാൻ ഇനിയും സമയമേറെ വേണ്ടി വരും. കേരളത്തിൽ വന്പൻ വിജയം നേടിയപ്പോഴും കോണ്‍ഗ്രസിനും യുഡിഎഫിനും ആഹ്ലാദിക്കാൻ വകയില്ലെന്നുള്ളതു മാത്രമാണ് ഭരണപക്ഷത്തിന് ആശ്വാസം പകരുന്നത്. തുല്യദുഃഖിതരുടെ ആത്മവിലാപമായിരിക്കും സഭയിൽ ഉയരുക. എങ്കിലും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ ചർച്ചകൾക്കായിരിക്കും ബജറ്റ് സമ്മേളനം സാക്ഷ്യം വഹിക്കുക.
ഇരുപതിൽ പത്തൊന്‍പതു ലോക്സഭാ സീറ്റും 123 നിയമസഭ സീറ്റുകളിലെ മേധാവിത്വവുമായി വർധിത ആത്മവീര്യത്തോടെയാണു പ്രതിപക്ഷം എത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്കു മുന്നണിയെ നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും സർക്കാരിനെതിരേ പട നയിക്കാൻ ഇനി വീറു കൂടും. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയവും ചെങ്ങന്നൂരിലെ പടുകൂറ്റൻ പരാജയവുമൊക്കെ പഴങ്കഥയായി. കേരളം തങ്ങൾക്കൊപ്പമെന്ന് ആത്മവിശ്വാസത്തോടെ അവർക്കു പറയാൻ സാധിക്കും.
കിഫ്ബി മസാല ബോണ്ട് വിവാദവും, പ്രളയാനന്തര കേരള പുനർ നിർമാണത്തിലെ ഇഴച്ചിലും, പ്രളയകാരണത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോർട്ടും കർഷക ആത്മഹത്യയുമെല്ലാം ഈ സമ്മേളനത്തിൽ പ്രതിപക്ഷം ആയുധമാക്കും. ശബരിമല വിവാദവും സഭയ്ക്കുള്ളിൽ കയറിയും ഇറങ്ങിയും നിൽക്കും.
ശബരിമലയിലെ ജനവികാരം എന്തെന്നു വ്യക്തമായ സാഹചര്യത്തിൽ പ്രതിപക്ഷത്തിന് ഇനി സർക്കാരിനെതിരെ കടന്നാക്രമണത്തിനു മടിക്കേണ്ട കാര്യമില്ല.
ലോക്സഭയിലേക്കു വിജയിച്ച നാല് എംഎൽഎമാരും ഇനി സഭയുടെ ഭാഗമല്ല. കെ. മുരളീധരനും എ.എം. ആരീഫും ഹൈബി ഈഡനും അടൂർ പ്രകാശും നിയമസഭാംഗത്വം രാജി വയ്ക്കുന്നതു സഭാസമ്മേളന കാലയളവിലാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അഞ്ച് അംഗങ്ങൾക്ക് അവരുടെ പരാജയകാരണങ്ങളും വിശദീകരിക്കേണ്ടിവരും.
നാളെ തുടങ്ങുന്ന സമ്മേളനം ഈദുൽ ഫിത്തർ പ്രമാണിച്ചു മൂന്നു ദിവസത്തിനു ശേഷം താത്കാലികമായി പിരിയും. ജൂണ്‍ പത്തിനു പുനരാരംഭിക്കുന്ന സമ്മേളനം ജൂലൈ അഞ്ചു വരെ തുടരും. ബജറ്റ് പാസാക്കുന്നതിനുള്ള സമ്മേളനത്തിൽ വകുപ്പു തിരിച്ചുള്ള ചർച്ചകൾ നടക്കും. ബജറ്റ് നടപടിക്രമങ്ങൾക്കാണു കൂടുതൽ ദിവസം നീക്കിവച്ചിരിക്കുന്നത്.
മാണിയില്ലാതെ നിയമസഭാ സമ്മേളനം നാളെ തുടങ്ങും
01:43 AM May 26, 2019 | Deepika.com