കോലഞ്ചേരി: ഏഴു പതിറ്റാണ്ടായി സഭയെ നയിക്കുന്ന യാക്കോബായ സഭ ശേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാതോലിക്കാ സ്ഥാനത്തു തുടരുമെന്നും അതു സഭയുടെ ഇന്നത്തെ സാഹചര്യത്തിൽ അവശ്യമാണെന്നും സുറിയാനി ഓർത്തഡോക്സ് സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ. പുത്തൻകുരിശ് പാത്രിയർക്ക സെന്ററിൽ നടന്ന യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സൂനഹദോസിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു പാത്രിയർക്കീസ് ബാവ. മലങ്കര അസോസിയേഷൻ മൂന്നു മാസത്തിനുള്ളിൽ വിളിച്ചുകൂട്ടി പുതിയ മെത്രാപ്പോലീത്തൻ ട്രസ്റ്റിയെ തെരഞ്ഞെടുക്കാൻ സൂനഹദോസ് തീരുമാനിച്ചു. നിലവിൽ നിയമിച്ചിട്ടുള്ള മൂന്നംഗ മെത്രാപ്പോലീത്തൻ ട്രസ്റ്റി സമിതിയുടെ കാലാവധി മൂന്നു മാസത്തേക്കു കൂടി നീട്ടും.
സൂനഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ്, ജോസഫ് മാർ ഗ്രീഗോറിയോസ്, ഏബ്രഹാം മാർ സേവേറിയോസ് എന്നിവരാണ് മെത്രാപ്പോലീത്തൻ ട്രസ്റ്റി സമിതി അംഗങ്ങൾ. ഈ മെത്രാപ്പോലീത്താമാരിൽ ഒരാളെ കൺവീനറായി തെരഞ്ഞെടുക്കുമെന്നും സൂനഹദോസ് തീരുമാനങ്ങൾ അറിയിക്കുന്നതിനായി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത അറിയിച്ചു.
യാക്കോബായ സഭയിൽനിന്നു പുറത്താക്കിയിരുന്ന കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്തയെ സഭയിലേക്കു തിരിച്ചെടുക്കാനും സൂനഹദോസിൽ തീരുമാനമുണ്ടായി. മലങ്കരയിൽ സത്യവിശ്വാസത്തിന്റെ സംരക്ഷണത്തിനു സഭയ്ക്കു വേണ്ടി ത്യാഗം സഹിക്കുന്ന സഭാ മക്കൾക്ക് അന്ത്യോഖ്യാ സിംഹാസനത്തിന്റെ കരുതൽ എന്നുമുണ്ടാകുമെന്നു പാത്രിയർക്കീസ് ബാവ പറഞ്ഞു.
2017 ജുലൈ മൂന്നിലെ വിധിക്കുശേഷം ദേവാലയങ്ങൾ നഷ്ടപ്പെട്ടതു വളരെ സങ്കടത്തോടെയാണു കാണുന്നതെന്നും ഈ രീതിയിൽ നഷ്ടപ്പെട്ട ദേവാലയങ്ങൾക്കു പകരമായി പുതിയ ദേവാലയങ്ങൾ നിർമിക്കാൻ സഭ സഹായിക്കുമെന്നും ബാവ പറഞ്ഞു.
പുതിയ മെത്രാപ്പോലീത്തൻ ട്രസ്റ്റി മൂന്നു മാസത്തിനുള്ളിൽ
01:43 AM May 26, 2019 | Deepika.com