ആലുവ: എടയാർ വ്യവസായ മേഖലയിലെ സ്വർണശുദ്ധീകരണശാലയായ സിജിആർ മെറ്റലോയ്സിലേക്കു കൊണ്ടുവന്ന 20 കിലോഗ്രാം സ്വർണ ഉരുപ്പടികൾ കവർന്ന സംഭവത്തിൽ നാലു പേർ കൂടി കസ്റ്റഡിയിലായി.
മുഖ്യപ്രതിയായ കന്പനിയിലെ മുൻ ഡ്രൈവർ ഇടുക്കി സ്വദേശി സതീഷ് സെബാസ്റ്റ്യൻ ഉൾപ്പെടെ നാലു പ്രതികളാണു പിടിയിലായത്. കമ്പനിയിലെ മറ്റൊരു മുൻ ജീവനക്കാരൻ തൊടുപുഴ മുതലക്കോടം സ്വദേശി ബിബിൻ ജോർജ് (25) നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ പ്രതികളായ അഞ്ചു പേരും പിടിയിലായി.
കമ്പം തേനിക്കു സമീപം സിങ്കക്കണ്ടത്തെ വനമേഖലയിലെ ഒളിത്താവളത്തിൽനിന്ന് ഇടുക്കി പോലീസിന്റെ സഹായത്തോടെയാണു നാലു പ്രതികളെ കസ്റ്റഡിയിലെടുത്തത്. പിടിയിലാകുന്പോൾ തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ പ്രതികളുടെ കൈയിലുണ്ടായിരുന്നു. സ്ഥാപനത്തിലെ മുൻ ഡ്രൈവറായ സതീഷ് സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ മാസങ്ങളോളം ഗൂഢാലോചന നടത്തിയാണു കവർച്ച നടത്തിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്. കസ്റ്റഡിയിലായ കമ്പനിയിലെ മുൻ ജീവനക്കാരനായ ബിബിൻ ജോർജിനെ പിടികൂടിയതോടെയാണ് ഗൂഢാലോചന വ്യക്തമായത്.
കഴിഞ്ഞ ഒൻപതിനു രാത്രി പത്തോടെ എടയാറിലായിരുന്നു സംഭവം. എറണാകുളത്തെ സ്ഥാപനത്തിൽനിന്നും കാറിൽ കൊണ്ടുവന്ന സ്വർണമാണു ശുദ്ധീകരണശാലയ്ക്ക് മുൻവശം ബൈക്കിലെത്തിയ രണ്ടംഗസംഘം ചില്ല് തകർത്ത് സ്വർണം കവർന്നത്.
സ്വർണക്കവർച്ച: അഞ്ചു പ്രതികളും പിടിയിൽ
01:43 AM May 26, 2019 | Deepika.com