പാലാ: ഡ്രൈവറെ മർദിച്ച് അവശനാക്കി മരത്തിൽ കെട്ടിയിട്ടു കാർ തട്ടിക്കൊണ്ടുപോയ കേസിലെ ആറു പ്രതികളെ കഠിന തടവിനു ശിക്ഷിച്ചു. 2008 മേയ് 28നാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്മൽ, രാജേഷ്, മൈക്കിൾ, അൻസാരി, ഏബ്രഹാം, താഹ എന്നിവരെയാണു കോട്ടയം അഡീഷണൽ സെഷൻസ് ജഡ്ജി വി.ബി. സുജയമ്മ 15 വർഷം കഠിനതടവിനും 75,000 രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചത്.
പുലർച്ചെ രണ്ടിനു പ്ലാശനാൽ- പ്രവിത്താനം റോഡിൽ ജീപ്പ് നിർത്തിയപ്പോൾ പ്രതികൾ എത്തി ഡ്രൈവർ പാലാ കടവുപുഴയിൽ ബാലകൃഷ്ണനെ മർദിച്ച് അവശനാക്കിയ ശേഷം വാഹനമടക്കം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വായിൽ തുണി തിരുകിയും കെട്ടിവരിഞ്ഞു മുറിക്കിയുമാണു ഡ്രൈവറെ കൊണ്ടുപോയത്. ബാലകൃഷ്ണന്റെ കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും തട്ടിയെടുത്തിരുന്നു.
കാഞ്ഞിരപ്പള്ളിയിൽ എത്തിച്ച ശേഷം ജീപ്പിൽ ബാലകൃഷ്ണനെ ഇറക്കി മറ്റൊരു കാറിൽ പ്രതികൾ കെകെ റോഡിൽ വളഞ്ഞങ്ങാനം ഭാഗത്തേക്കു കൊണ്ടുപോയി കാട്ടിലെ മരത്തിൽ കെട്ടിയിടുകയുമായിരുന്നു. തട്ടിയെടുത്ത ജീപ്പ് 75,000 രൂപയ്ക്കു ബംഗളൂരുവിൽ വിൽക്കുകയായിരുന്നു. അന്നത്തെ ഈരാറ്റുപേട്ട സർക്കിൽ ഇൻസ്പെക്ടറും ഇപ്പോൾ ഡിവൈഎസ്പിയുമായ ജോസഫ് സാജുവിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഗിരിജ ബിജു ഹാജരായി.
പാലാ ബിഷപ്സ് ഹൗസിലെ ജീപ്പ് തട്ടിയെടുത്ത കേസ്: പ്രതികൾക്കു കഠിനതടവ്
01:03 AM May 26, 2019 | Deepika.com