പാലക്കാട്: ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ്. അക്രമികൾ ഓഫീസിനു മുൻവശത്തെ കൊടിമരവും ഇളക്കിമറിച്ചിട്ടു. മൂന്നുനില കെട്ടിടത്തിലെ ഓഫീസിന്റെ മുൻവശത്തെ ചില്ലുകൾ കല്ലേറിൽ തകർന്നു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു അക്രമം. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് കല്ലേറ് നടത്തിയത്. അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നു ഡിസിസി പ്രസിഡന്റും നിയുക്ത എംപിയുമായ വി. കെ. ശ്രീകണ്ഠൻ പറഞ്ഞു.
തൂവാല കൊണ്ട് മുഖം മറച്ച് ബൈക്കിലെത്തിയ സംഘം തുന്നക്കാരത്തെരുവിലെ ഡിസിസി ഓഫീസിൽനിന്ന് അല്പം അകലെ ബൈക്ക് നിർത്തിയശേഷം നടന്നെത്തി കല്ലെറിയുകയായിരുന്നുവെന്നു സമീപവാസികൾ പറഞ്ഞു. കല്ലെറിഞ്ഞു തിരിച്ചുപോയ ശേഷം വീണ്ടും എത്തിയാണ് കൊടിമരം നശിപ്പിച്ചത്. സംഭവസമയത്ത് ഓഫീസ് അടഞ്ഞു കിടക്കുകയായിരുന്നു. പരിസരവാസികൾ വിവരം അറിയിച്ചതിനെതുടർന്നാണ് ഡിസിസി പ്രസിഡന്റും നേതാക്കളും സ്ഥലത്തെത്തിയത്. രാത്രി 11.30 വരെ വി.കെ. ശ്രീകണ്ഠനും ഏതാനും പ്രവർത്തകരും ഓഫീസിലുണ്ടായിരുന്നു.
ടൗൺ സൗത്ത് പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഓഫീസ് പരിസരത്തുള്ള സിസി ടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതു പരിശോധിച്ച ശേഷം അക്രമികൾക്കെതിരേ നടപടി സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.
പാലക്കാട് ഡിസിസി ഓഫീസിനുനേരെ കല്ലേറ്, കൊടിമരം തകർത്തു
01:03 AM May 26, 2019 | Deepika.com