പനമരം(വയനാട്): വിഷം ഉള്ളിൽച്ചെന്നു ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. നീർവാരം ദിനേശമന്ദിരം ദിനേശ്കുമാറാണ് (52) ഇന്നലെ രാവിലെ ജില്ലാ ആശുപത്രിയിൽ മരിച്ചത്. അവശനിലയിൽ വീട്ടിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. കടക്കെണിയിൽപ്പെട്ടതിലുള്ള വിഷമമാണ് ദിനേശ്കുമാർ ജീവനൊടുക്കാൻ കാരണമെന്നു ബന്ധുക്കൾ പറഞ്ഞു.
പനമരം, നീർവാരം എന്നിവിടങ്ങളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി ദിനേശ്കുമാറിനു 20 ലക്ഷത്തിലധികം രൂപ കടമുണ്ട്. സ്വകാര്യ വ്യക്തികൾക്കും പണം നൽകാനുണ്ട്.
വായ്പകൾ കുടിശികയായതിനെത്തുടർന്ന് ബാങ്കുകളിൽനിന്നു നോട്ടീസ് ലഭിച്ചിരുന്നു. കടം വീട്ടാൻ മാർഗം കാണാതെ ദിനേശ്കുമാർ മാസങ്ങളായി നിരാശയിലായിരുന്നുവത്രെ. ഭാര്യയുടെ പേരിലും ബാങ്കുകളിൽ കടം ഉണ്ട്. നാല് ഏക്കർ സ്ഥലത്തെ കൃഷികൾ പ്രകൃതിക്ഷോഭവും വന്യജീവിശല്യവും മൂലം നശിച്ചതാണ് ദിനേശ്കുമാറിനെ കടക്കെണിയിലാക്കിയത്. രണ്ടു പുത്രിമാരുണ്ട്. ഒരാൾ വിവാഹിതയാണ്.
വിഷം ഉള്ളിൽച്ചെന്നു ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു
11:54 PM May 25, 2019 | Deepika.com