തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു ശബരിമല വിഷയവും ഒരു പരിധി വരെ കാരണമായെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്കു കേന്ദ്രീകരിച്ചപ്പോൾ ഇടതുമുന്നണിക്കു കാലാകാലങ്ങളിൽ ലഭിച്ചുകൊണ്ടിരുന്ന ഭൂരിപക്ഷ സമുദായ വോട്ടിൽ ഗണ്യമായ കുറവുണ്ടായി. വിശ്വാസികളിൽ ഒരു ഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ ആർഎസ്എസിന്റെ ശ്രമം വിജയിച്ചുവെന്നും വിശ്വാസികളായ പാർട്ടി കുടുംബാംഗങ്ങളുടെ വോട്ടും നഷ്ടപ്പെട്ടിരിക്കാമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
തെരഞ്ഞെടുപ്പു തോൽവിയെ സംബന്ധിച്ചു പാർട്ടി ജില്ലാ കമ്മിറ്റികൾ റിപ്പോർട്ട് നൽകിയ ശേഷം ഫലം വിശദമായി പരിശോധിക്കാനും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
തെരഞ്ഞെടുപ്പിലുണ്ടായ പരാജയം താത്കാലികമായ തിരിച്ചടി മാത്രമാണെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. ബിജെപി സർക്കാർ അധികാരത്തിൽ തുടർന്നാലുണ്ടാകുന്ന അപകടം തെരഞ്ഞെടുപ്പിൽ ശരിയായി പ്രചരിപ്പിക്കുന്നതിൽ ഇടതുമുന്നണി വിജയിച്ചു.
എന്നാൽ, ഇതിന്റെ നേട്ടം ലഭിച്ചതു യുഡിഎഫിനായിരുന്നു. മതനിരപേക്ഷ സർക്കാർ രൂപീകരിക്കുന്നതിനു കോണ്‍ഗ്രസിനേ കഴിയൂവെന്ന ചിന്തയിലാണു മതന്യൂനപക്ഷങ്ങൾ യുഡിഎഫിനു വോട്ടു ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ സ്ഥിതിയും ഇടതുപക്ഷം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ഇടതുപക്ഷത്തിനു വേണ്ടത്ര കഴിഞ്ഞില്ല.
അതോടൊപ്പം ഇടതുപക്ഷത്തിന്റെ പരന്പരാഗത വോട്ടുകളിലും നഷ്ടമുണ്ടായിട്ടുണ്ടെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. വയനാട്ടിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം യുഡിഎഫിനു ന്യൂനപക്ഷങ്ങളുടെ വോട്ട് സമാഹരിക്കാൻ സഹായിച്ചു.
ഉറച്ചമണ്ഡലങ്ങളായി കണക്കാക്കിയിരുന്ന പാലക്കാട്, ആലത്തൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ തോൽവി പാർട്ടി പ്രത്യേകം അന്വേഷിക്കും. ഇതിനായി അന്വേഷണ കമ്മീഷനെ വയ്ക്കുന്ന കാര്യവും പരിശോധിക്കും. ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് ലഭിച്ച ശേഷം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും തെരഞ്ഞെടുപ്പു ചർച്ച ചെയ്യും. അടുത്ത മാസം ആദ്യം സംസ്ഥാന കമ്മിറ്റി ചേരാനും ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ശബരിമല തിരിച്ചടിയായെന്നു സിപിഎം വിലയിരുത്തൽ
02:40 AM May 25, 2019 | Deepika.com