തിരുവനന്തപുരം: ഒന്നൊഴികെ പത്തൊന്പതു സീറ്റുകളിലും വിജയിച്ചു ചരിത്രം കുറിച്ച യുഡിഎഫ് ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേക്കാൾ ഇരുപത്തഞ്ചു ലക്ഷത്തോളം വോട്ടുകൾ അധികം നേടി. സമീപകാല ചരിത്രത്തിൽ മുന്നണികൾ തമ്മിൽ ഇത്രയേറെ വോട്ട് വ്യത്യാസം ഉണ്ടായിട്ടില്ല. ഇരുമുന്നണികളുടെയും വോട്ട് വിഹിതത്തിലെ വ്യത്യാസം 12.16 ശതമാനമാണ്.
ആകെ 2,03,34,386 പേർ വോട്ടു ചെയ്തതിൽ യുഡിഎഫിന് 96,29,030 വോട്ടുകളും എൽഡിഎഫിന് 71,66,387 വോട്ടുകളുമാണു ലഭിച്ചത്. എൻഡിഎയ്ക്കു 31,71,792 വോട്ടുകൾ പോൾ ചെയ്തു. യുഡിഎഫിന് എൽഡിഎഫിനേക്കാൾ 24,72,643 വോട്ടുകൾ അധികം ലഭിച്ചു.
യുഡിഎഫ് 47.35 ശതമാനം വോട്ട് നേടിയപ്പോൾ എൽഡിഎഫിനു ലഭിച്ചത് 35.19 ശതമാനം വോട്ട് മാത്രമാണ്. എൻഡിഎയ്ക്ക് 15.60 ശതമാനം വോട്ടും ലഭിച്ചു. യുഡിഎഫിലേക്ക് വോട്ടുകൾ ഒഴുകിയെത്തിയപ്പോൾ സംസ്ഥാനത്ത് 123 നിയമസഭ മണ്ഡലങ്ങളിലാണ് അവർ മേൽക്കൈ നേടിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 91 സീറ്റ് നേടിയ എൽഡിഎഫ് ആകട്ടെ 16 സീറ്റുകളിലേക്കു ചുരുങ്ങി.
ഇരുമുന്നണികളും തമ്മിൽ കടുത്ത മത്സരം അരങ്ങേറുന്ന കേരളത്തിൽ സാധാരണ ഗതിയിൽ വോട്ട് വിഹിതത്തിൽ നിസാര വ്യത്യാസമേ ഉണ്ടാകാറുള്ളു. എൽഡിഎഫ് വൻമുന്നേറ്റം നടത്തിയപ്പോഴും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണികളുടെ വോട്ട് വ്യത്യാസം 4.67 ശതമാനം മാത്രമായിരുന്നു. യുഡിഎഫ് 12 സീറ്റ് നേടിയ 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിലാകട്ടെ യുഡിഎഫിന് 1.87 ശതമാനം വോട്ട് മാത്രമേ അധികമായി ലഭിച്ചുള്ളു. 72 സീറ്റുമായി നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയ 2011 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണികൾ തമ്മിലുള്ള വ്യത്യാസം വെറും 0.89 ശതമാനമായിരുന്നു.
ഇത്തവണ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടന്നിട്ടും യുഡിഎഫിന് 47.35 ശതമാനം വോട്ട് നേടാനായി. 12 സീറ്റിൽ വിജയിച്ച 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ 5.39 ശതമാനം വോട്ടുകൾ യുഡിഎഫിന് ഇത്തവണ കൂടുതലായി ലഭിച്ചു. അതുവഴി ഏഴു സീറ്റുകൾ കൂടി അധികമായി ലഭിച്ചു. യുഡിഎഫ് തകർന്നടിഞ്ഞ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ അവർക്ക് 8.54 ശതമാനം വോട്ട് ഇത്തവണ അധികമായി ലഭിച്ചു. എൽഡിഎഫിനാകട്ടെ 2014 ലേതിനേക്കാൾ 4.90 ശതമാനവും 2016 ലേതിനേക്കാൾ 8.29 ശതമാനം വോട്ടുകളുടെ ഇടിവുണ്ടായി.
2016 ൽ യുഡിഎഫിനു സംഭവിച്ചത് ഇത്തവണ കുറേക്കൂടി തീവ്രമായി എൽഡിഎഫിനു സംഭവിച്ചു എന്നാണ് ഇതിൽ നിന്നു മനസിലാക്കാവുന്നത്. അന്ന് ഭൂരിപക്ഷ സമുദായ വോട്ടുകൾ യുഡിഎഫിൽ നിന്ന് ബിജെപിയിലേക്കും ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിലേക്കും മാറിയതായിരുന്നു അവരുടെ തകർച്ചയ്ക്കു കാരണം. യുഡിഎഫ് ഇത്തവണ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിച്ചു.
എൽഡിഎഫിനാകട്ടെ ശബരിമല വിഷയത്തിൽ ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർക്കൊപ്പം നിന്ന ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്കു മടങ്ങിപ്പോകുക കൂടി ചെയ്തതോടെ എക്കാലത്തെയും ചുരുങ്ങിയ വോട്ടുവിഹിതവും പരാജയവുമാണ് അവർക്കു നേരിടേണ്ടി വന്നത്.
വിജയികളിൽ എട്ടു പേർ പോൾ ചെയ്ത വോട്ടിന്റെ പകുതിയിലേറെ നേടിയാണു വിജയിച്ചത്. ഇവരിൽ 64.81 ശതമാനം വോട്ട് നേടിയ രാഹുൽ ഗാന്ധി തന്നെ മുന്നിൽ.
കണ്ണൂരിൽ കെ. സുധാകരൻ (50.22), മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി (57.14), പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീർ (51.32), ആലത്തൂരിൽ രമ്യ ഹരിദാസ് (52.36), എറണാകുളത്ത് ഹൈബി ഈഡൻ (50.87), ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് (54.33), കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ (51.95) എന്നിവരാണ് പകുതിയിലേറെ വോട്ടർമാരുടെ പിന്തുണ നേടി വിജയിച്ചത്. ഇടതുസ്ഥാനാർഥികളിൽ വയനാട്ടിൽ പി.പി. സുനീറിനും (25.19) തിരുവനന്തപുരത്ത് സി. ദിവാകരനും (25.76) മുപ്പതു ശതമാനത്തിനും താഴെ വോട്ട് വിഹിതം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ഇവരിൽ ദിവാകരനാകട്ടെ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടുകയും ചെയ്തു. കഴിഞ്ഞ തവണ തിരുവനന്തപുരത്തു തോറ്റ സിപിഐ സ്ഥാനാർഥി ബെന്നറ്റ് ഏബ്രഹാമിന്റെ അതേ ഗതി.
സാബു ജോണ്
യുഡിഎഫ് 25 ലക്ഷത്തോളം വോട്ടിനു മുന്നിൽ
02:40 AM May 25, 2019 | Deepika.com