തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളും എണ്ണിയപ്പോൾ കാര്യമായ വ്യത്യാസം എങ്ങുമുണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു ലോക്സഭാ മണ്ഡലത്തിൽ പോലും കാര്യമായ തർക്കങ്ങളുമുണ്ടായില്ല.
വിവി പാറ്റ് സ്ലിപ്പുകൾ എണ്ണിയപ്പോൾ സംസ്ഥാനത്തു രണ്ടിടങ്ങളിൽ മാത്രമാണു ഒരെണ്ണത്തിന്റെ വീതം വ്യത്യാസം കണ്ടത്. തിരുവനന്തപുരം മണ്ഡലത്തിലെ നെയ്യാറ്റിൻകരയിലും ആലപ്പുഴയിലെ അമ്പലപ്പുഴയിലും. കട്ടി തീരെ കുറഞ്ഞ വിവി പാറ്റ് സ്ലിപ്പുകൾ ഒട്ടിയിരുന്നതാണു കാരണമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ഇവ വീണ്ടും എണ്ണേണ്ടതുണ്ടോയെന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ, വേണ്ടെന്നായിരുന്നു രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ മറുപടി. തർക്കമുണ്ടായാൽ മൂന്നു തവണ വരെ എണ്ണാൻ തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശം നൽകിയിരുന്നു. മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച ചില മണ്ഡലങ്ങളിൽ വിവി പാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിന് രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ കാത്തുനിന്നില്ല. ഇവിഎമ്മുകൾ എണ്ണിയപ്പോൾ തന്നെ ജയിച്ചവരുടെയും തോറ്റവരുടെയും പ്രതിനിധികൾ കൂട്ടത്തോടെ സ്ഥലം വിടുകയായിരുന്നു.
വിവി പാറ്റ് ഒരു ബൂത്തിലേത് എണ്ണാൻ ഒരു മണിക്കൂറാണു കണക്കാക്കിയിരുന്നത്. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു ബൂത്തുകൾ എണ്ണാൻ അഞ്ചു മണിക്കൂർ. വിവി പാറ്റ് സ്ലിപ്പ് എണ്ണൽ വേഗത്തിലാക്കാൻ ബാങ്ക് ജീവനക്കാരെയാണു ചുമതലപ്പെടുത്തിയിരുന്നത്. ഇവർ ഒരു ബൂത്ത് 45 മുതൽ 50 വരെ മിനിറ്റു കൊണ്ട് എണ്ണി.
സർവീസ് വോട്ടിന്റെ എണ്ണലിനാണു കൂടുതൽ സമയം വേണ്ടിവന്നതെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറയുന്നു. ക്യൂആർ കോഡ് സ്കാൻ ചെയ്ത ശേഷമാണ് ഇതു വോട്ടെണ്ണലിനായി എടുക്കുക. ഏതാനും ചിലതു വ്യാജമാണെന്നു കോഡ് സ്കാനിംഗിൽ കണ്ടെത്തി. ഇവയെ വോട്ടെണ്ണലിൽ നിന്ന് ഒഴിവാക്കി. ഇടയ്ക്ക് ക്യൂആർ കോഡ് സ്കാൻ ചെയ്യേണ്ട സെർവർ തകരാറിലായതിനെ തുടർന്നു വോട്ടെണ്ണൽ വൈകി. പിന്നീടിത് പ്രാദേശികമായി സ്കാൻ ചെയ്തെടുക്കുകയായിരുന്നു. ഒടുവിൽ ഫലം പ്രഖ്യാപിച്ച മാവേലിക്കര മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സർവീസ് വോട്ടുണ്ടായിരുന്നത്. 5,000ത്തോളം വോട്ടുണ്ടായിരുന്ന ഇവിടെ രാത്രി വൈകിയാണ് ഒൗദ്യോഗിക ഫല പ്രഖ്യാപനം നടത്താനായത്. വ്യാഴാഴ്ച രാത്രി 11.30നോടെയാണു തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കാനായത്.
വൈകുന്നേരം 5.33നാണ് ഇടുക്കിയുടെ ഫലം ആദ്യം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. വിവി പാറ്റ് സ്ലിപ്പുകളിലെ ബൂത്തുകളിൽ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ചു വോട്ടർമാരുടെ എണ്ണം കുറവായതിനാലാണ് ഇവിടെ വേഗത്തിൽ പ്രഖ്യാപിക്കാനായത്. കോഴിക്കോട്, വടകര എന്നീ മണ്ഡലങ്ങളിലെ ഫലങ്ങൾ 6.15ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃശൂരിൽ ആറരയോടെയും എറണാകുളത്ത് ഏഴിനും ചാലക്കുടിയിൽ 7.28നും ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടായി. പിന്നാലെ കാസർഗോഡും പത്തനംതിട്ടയിലേയും ഫലമെത്തി. ഒടുവിൽ മാവേലിക്കരയുടെ ഫലപ്രഖ്യാപനം ഔദ്യോഗികമായി എത്തിയപ്പോഴേയ്ക്കും രാത്രി 11 പിന്നിട്ടിരുന്നു.
വിവിപാറ്റിലും ഇവിഎമ്മിലും കാര്യമായ വ്യത്യാസമില്ല
02:40 AM May 25, 2019 | Deepika.com