തിരുവനന്തപുരം: ശബരിമല വിഷയം സുവർണാവസരമെന്നു പ്രഖ്യാപിച്ച്, കാടിളക്കി പ്രചാരണം നടത്തിയിട്ടും ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വർധന അര ശതമാനത്തിലൊതുങ്ങി.
2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 10.50 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. 2019 ലെത്തിയപ്പോഴേക്കും അത് 15.60 ശതമാനമായി വർധിപ്പിക്കാൻ സാധിച്ചു എന്ന് ബിജെപി കേന്ദ്രങ്ങൾ അവകാശപ്പെടുന്പോഴും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതവുമായി താരതമ്യം ചെയ്യുന്പോൾ സ്ഥിതി അത്ര മെച്ചമല്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ 15.10 ശതമാനം വോട്ട് വിഹിതം 15.60 ശതമാനമാക്കി ഉയർത്താൻ മാത്രമാണ് ബിജെപിയും ബിഡിജെഎസും കേരള കോണ്ഗ്രസ് പി.സി. തോമസ് വിഭാഗവും ചേർന്ന എൻഡിഎ മുന്നണിക്കായത്. അപ്പോൾ തന്നെയും മണ്ഡലാടിസ്ഥാനത്തിൽ 2014 നെ അപേക്ഷിച്ച് ആറ് മണ്ഡലങ്ങളിൽ വോട്ട് വിഹിതത്തിൽ പിന്നോട്ടു പോവുകയും ചെയ്തു.
വോട്ട് ശതമാനം 20 ആക്കി ഉയർത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ബിജെപി ഇക്കുറി തെരഞ്ഞെടുപ്പു ഗോദയിലേക്കിറങ്ങിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനം ഉയർത്താനായതും നേമത്ത് വിജയിക്കാനായതും മഞ്ചേശ്വരം, കാസർഗോഡ്, ചാത്തന്നൂർ, മലന്പുഴ, പാലക്കാട്, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞതുമാണ് അവർക്ക് ആത്മവിശ്വാസം പകർന്നത്.
വോട്ട് ശതമാനം വർധിപ്പിക്കുക എന്നതിനപ്പുറം കുറഞ്ഞത് മൂന്നു സീറ്റുകളിലെ വിജയവും, പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതെത്തുക എന്നതും അവർ ലക്ഷ്യമിട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പുഫലം ബിജെപി ക്യാമ്പുകളിൽ ഞെട്ടലാണുളവാക്കിയത്.
ബിജെപിയുടെ ശക്തികേന്ദ്രങ്ങളെന്നു കരുതപ്പെടുന്ന കാസർഗോഡ്, തിരുവനന്തപുരം മണ്ഡലങ്ങൾക്കു പുറമെ കണ്ണൂർ, വടകര, വയനാട്, ആലത്തൂർ മണ്ഡലങ്ങളിലും ഇക്കുറി വോട്ട് വിഹിതം കുറഞ്ഞു. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചുനോക്കുന്പോൾ നേരിയ കുറവാണ് കാണുന്നതെങ്കിലും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതവുമായി താരതമ്യം ചെയ്യുന്പോൾ വലിയ ഇടിവാണ് ഇവിടങ്ങളിൽ ബിജെപിക്ക് ഉണ്ടായിരിക്കുന്നത്.
കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ 2014-ലെ തെരഞ്ഞെടുപ്പിൽ 17.85 ശതമാനം വോട്ടുകളാണ് നേടിയതെങ്കിൽ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് 18.19 ശതമാനമായി ഉയർന്നു. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ അത് 16 ശതമാനത്തിലേക്ക് താഴ്ന്നു. ഉറച്ച വിജയപ്രതീക്ഷ പുലർത്തിയിരുന്ന തിരുവനന്തപുരത്തും വോട്ട് വിഹിതത്തിൽ ഇടിവുണ്ടായി. 2014-ൽ 32.45 ശതമാനം നേടിയ സ്ഥലത്ത് 2016 ആയപ്പോഴേക്കും കിട്ടിയത് 27.41 ശതമാനം. ഇക്കുറി 31.49 ശതമാനം വോട്ട് നേടി നില മെച്ചപ്പെടുത്തിയെങ്കിലും പ്രസ്റ്റീജ് മണ്ഡലത്തിൽ പ്രസ്റ്റീജ് മത്സരത്തിനായി ഇറങ്ങിയ ബിജെപിക്ക് പഴയ 32.45 ശതമാനത്തിലേക്കു പോലും കയറിക്കൂടാനായില്ല.
കണ്ണൂരിലും വടകരയിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യഥാക്രമം 2.38, 0.49 ശതമാനം വോട്ട് കുറഞ്ഞു. 14.69 ശതമാനം വോട്ടുണ്ടായിരുന്ന ആലത്തൂർ മണ്ഡലത്തിലെ വോട്ട് വിഹിതം 8.85 ശതമാനമായി ഇടിഞ്ഞതും ശ്രദ്ധേയമായി.
അതേസമയം പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വോട്ട് വിഹിതം 2014-നേക്കാൾ പത്തു ശതമാനത്തിലേറെ വർധിപ്പിക്കാൻ ബിജെപിക്കു കഴിഞ്ഞു. തൃശൂരിലാണ് വോട്ട് വിഹിതത്തിൽ ഏറ്റവും കൂടുതൽ വർധനയുണ്ടായത്. സുരേഷ് ഗോപി മത്സരിച്ച ബിജെപിയുടെ താരമണ്ഡലമായ ഇവിടെ 2014 ലെ തെരഞ്ഞെടുപ്പിനേക്കാൾ 16.91 ശതമാനം വോട്ടിന്റെ വർധനയുണ്ടായി. ശോഭ സുരേന്ദ്രൻ മത്സരിച്ച ആറ്റിങ്ങലിൽ 14.2 ശതമാനത്തിന്റെയും ഡോ. കെ.എസ്. രാധാകൃഷ്ണൻ മത്സരിച്ച ആലപ്പുഴയിൽ 12.98 ശതമാനത്തിന്റെയും വർധനയുണ്ടായി. എന്നാൽ തിരുവനന്തപുരത്തിനു പുറമെ ബിജെപി ഏറ്റവും കൂടുതൽ വിജയപ്രതീക്ഷ അർപ്പിക്കുകയും പ്രചാരണരംഗത്ത് സംഘപരിവാർ പ്രവർത്തകർ അത്യധ്വാനം നടത്തുകയും ചെയ്ത പത്തനംതിട്ടയിൽ 2014-നെ അപേക്ഷിച്ച് 12.98 ശതമാനം വോട്ടുകളാണ് നേടാനായത്.
2014-ൽ സംസ്ഥാനത്ത് നാല് നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാമതെത്തിയതെങ്കിൽ 2019 ആയപ്പോഴേക്കും ഒന്നാം സ്ഥാനം നേമത്ത് മാത്രമായി മാറി. ഇതിനു പുറമെ 2014-ൽ ഒന്നാം സ്ഥാനത്തായിരുന്ന വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തേക്കു പോവുകയും ചെയ്തു.
ഡി. ദിലീപ്
കേരളത്തിൽ ബിജെപി വോട്ട് വർധന അര ശതമാനത്തിലൊതുങ്ങി
02:34 AM May 25, 2019 | Deepika.com