മഞ്ഞനിക്കര (പത്തനംതിട്ട): അനുരഞ്ജനത്തിന്റെ പേരിൽ വിശ്വാസികളെയോ വിശ്വാസത്തെയോ ബലികഴിക്കാനില്ലെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ. കേരളത്തിൽ സന്ദർശനത്തിനെത്തിയ ബാവ മഞ്ഞനിക്കര ദയറാ അങ്കണത്തിൽ ചേർന്ന വിശ്വാസികളുടെ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു. വിശ്വാസത്തിന്റെ ആഴവും വിധേയത്വവും നിർണയിക്കപ്പെടേണ്ടത് കോടതിവിധികളിലൂടെയല്ല.
പള്ളികളും സ്ഥാപനങ്ങളും പിടിച്ചെടുത്താൽ പുതിയതു നിർമിക്കും. പൂർവപിതാക്കന്മാരുടെ കാലത്തും ഇതേപോലെ പള്ളികളും സ്ഥാപനങ്ങളും സഭയ്ക്കു നഷ്ടപ്പെട്ടു. അവയുടെയെല്ലാം സ്ഥാനത്തു നാം പുതിയതു പണിതു. അനുരഞ്ജനത്തിന്റെ പാതയിലൂടെ സഭയിൽ സമാധാനത്തിനുവേണ്ടി നാം ഏറെ ശ്രമിച്ചു.
എന്നാൽ, മറുവിഭാഗം വാതിലുകൾ കൊട്ടിയടയ്ക്കുകയായിരുന്നു. 2017ലെ സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ പാത്രിയർക്കീസ് വിഭാഗത്തെ ഇല്ലായ്മ ചെയ്യാമെന്നാണ് അവരുടെ മോഹം. സ്നേഹത്തിലധിഷ്ഠിതമായ ചർച്ചകളിലൂടെ സഭയിൽ സമാധാനം കൈവരിക്കണമെന്നാണ് പാത്രിയർക്കീസ് എന്ന നിലയിൽ താൻ ആഗ്രഹിക്കുന്നത്. ഇതിനായി ഓറിയന്റൽ ഓർത്തഡോക്സ് സഭാ സമിതി ശ്രമം നടത്തി. എന്നാൽ, മറുവിഭാഗം സഹകരിച്ചില്ല. സഭയിലെ ഏതൊരാളുടെയും അവകാശവും മാന്യതയും അംഗീകരിച്ചുകൊണ്ടുള്ള തീരുമാനമായിരിക്കും ഉണ്ടാകുക.
അന്ത്യോഖ്യൻ സിംഹാസനത്തിനു കീഴിൽ നിൽക്കാൻ ആഗ്രഹിക്കുന്ന അവസാന ആളിനൊപ്പവും താനുണ്ടാകുമെന്നും പാത്രിയർക്കീസ് ബാവ പറഞ്ഞു.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ, തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത, ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത, ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത എന്നിവർ പ്രസംഗിച്ചു.
ഇന്നു രാവിലെ മഞ്ഞനിക്കര ദയറാ കത്തീഡ്രലിൽ വിശുദ്ധ കുർബാനയ്ക്കു പാത്രിയർക്കീസ് ബാവ മുഖ്യകാർമികത്വം വഹിക്കും.
അനുരഞ്ജനത്തിനു വേണ്ടി വിശ്വാസം ബലികഴിക്കില്ല: പാത്രിയർക്കീസ് ബാവ
01:58 AM May 25, 2019 | Deepika.com