ആലുവ: എടയാർ വ്യവസായ മേഖലയിലെ സ്വർണശുദ്ധീകരണശാലയായ സിജിആർ മെറ്റലോയ്സിലേക്ക് കൊണ്ടുവന്ന 20 കിലോ സ്വർണ ഉരുപ്പടികൾ കവർന്ന സംഭവത്തിൽ മുഖ്യപ്രതിയായ മുൻജീവനക്കാരനെതിരേ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന കമ്പനിയിലെ മുൻ ഡ്രൈവർ ഇടുക്കി സ്വദേശി സതീഷ് സെബാസ്റ്റ്യനെതിരെയാണ് പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്. കസ്റ്റഡിയിലായ കമ്പനിയിലെ മുൻ ജീവനക്കാരൻ ഇടുക്കി തൊടുപുഴ മുതലക്കോടം സ്വദേശി ബിബിൻ ജോർജി (25)നെ പിടികൂടിയതോടെയാണ് ഗൂഢാലോചന വ്യക്തമായത്.
ഇയാളുടെ മൊഴി പ്രകാരമാണ് കവർച്ചാസംഘത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ പ്രത്യേക അന്വേഷണസംഘത്തിനു ലഭിച്ചത്. മറ്റു പ്രതികൾ സ്വർണവുമായി സംസ്ഥാനം വിട്ടെന്നാണ് സൂചന.
മാസങ്ങൾക്ക് മുമ്പേ ഗൂഢാലോചന നടന്നതും ഇതേകമ്പനിയിൽ വച്ചുതന്നെയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ബിബിൻ സംഭവസമയത്ത് ഉണ്ടായിരുന്നില്ലെങ്കിലും ഗൂഢാലോചന നടത്തിയതിനാൽ ഈ കുറ്റം ചുമത്തിയാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.
കഴിഞ്ഞ ഒൻപതിനു രാത്രി പത്തോടെ ആയിരുന്നു സംഭവം. എറണാകുളത്തെ സ്ഥാപനത്തിൽനിന്നു കാറിൽ കൊണ്ടുവന്ന സ്വർണമാണ് എടയാറിലെ ശുദ്ധീകരണശാലയ്ക്ക് മുൻവശത്തുവച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം ചില്ല് തകർത്ത് കവർന്നത്.
ആറു കോടി രൂപ വില മതിക്കുന്ന 20 കിലോ സ്വർണം കവരുമ്പോൾ കാറിൽ നാലു ജീവനക്കാർ ഉണ്ടായിരുന്നു. ഇവർക്കു നേരേ കുരുമുളക് സ്പ്രേ പ്രയോഗിച്ചശേഷമായിരുന്നു കവർച്ച. ഇതെല്ലാം സിസി ടിവിയിൽ പതിയുകയും ചെയ്തു. കവർച്ചാ സംഘം കൃത്യത്തിന് മണിക്കൂറുകൾ മുമ്പ് സ്ഥലത്തെത്തി പരിശോധിക്കുന്നതും നിരീക്ഷണ കാമറകളിൽ പതിഞ്ഞിരുന്നു.
ക്യാപ്ഷൻ
പിടിയിലായ ബിബിൻ ജോർജ്
എടയാറിലെ 20 കിലോ സ്വർണക്കവർച്ച; മുഖ്യപ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്
01:58 AM May 25, 2019 | Deepika.com