കാസർഗോഡ്: “എടാ കിച്ചൂ, ജോഷീ... നിങ്ങള്‍ പോയശേഷം നമ്മുടെ നാട്ടില്‍ എന്തെല്ലാം സംഭവിച്ചു... ഇപ്പോഴിതാ മുപ്പതു കൊല്ലത്തിനിപ്പുറം ഈ കാസര്‍ഗോഡ് മണ്ഡലത്തില്‍നിന്നു നമ്മുടെ പാര്‍ട്ടിയില്‍ നിന്നൊരാള്‍ ലോക്സഭയിലേക്ക് ജയിച്ചിരിക്കുന്നു. തൊട്ടപ്പുറത്തെ കണ്ണൂരില്നിന്നുവരെ കോണ്‍ഗ്രസിന് എംപിയുണ്ടാകുമ്പോള് നമ്മളൊക്കെ എന്തുമാത്രം കൊതിച്ചിരുന്നതാ’’ ...
ഈ വിജയത്തിന് കണ്ണീരിന്റെ നനവാണ്. ആഹ്ലാദപ്രകടനം നടക്കുമ്പോഴും ഓരോരുത്തരുടെയും മുഖത്തു ദർശിച്ചത് ഉള്ളുനീറുന്ന വേദനയായിരുന്നു. കല്യോട്ട് എന്ന കൊച്ചു ഗ്രാമത്തില്‍ മാത്രമല്ല, ഒരുപക്ഷേ കാസര്‍ഗോഡ് മണ്ഡലത്തിലെ മിക്കയിടങ്ങളിലും ഓരോ മനസും മന്ത്രിച്ചത് ഈ വിജയമാഘോഷിക്കാന്‍ അവര്‍ കൂടിയുണ്ടായിരുന്നെങ്കില്‍ എന്നാണ്. ഒരുപക്ഷേ ഇങ്ങനെയൊരു വിജയം ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്നവരായിരുന്നല്ലോ അവർ. ജീവിച്ചിരുന്ന കാലത്ത് ഒരിക്കലും ഈ നാട്ടില്‍നിന്ന് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ സ്വന്തം പാര്‍ട്ടി വിജയിച്ചുകാണാന്‍ ഭാഗ്യമില്ലാതെ പോയവര്‍. വെട്ടിയരിയുമ്പോഴും ഒരു തുണ്ട് ജീവന് ബാക്കിവച്ചിരുന്നെങ്കില് ഒരുപക്ഷേ ആശുപത്രിക്കിടക്കയില്‍ നിന്നെങ്കിലും ഈ വിജയത്തില്‍ പങ്കാളികളാകാന്‍ അവര്‍ കൂടി ഉണ്ടാകുമായിരുന്നു. കേരളത്തിലെ മറ്റേതൊരു മണ്ഡലത്തിലേയും വിജയത്തില്‍നിന്ന് കാസര്‍ഗോട്ടെ യുഡിഎഫ് വിജയം വേറിട്ടുനില്‍ക്കുന്നത് ഇങ്ങനെയാണ്.
രാഷ്ട്രീയ ഭേദമില്ലാതെ കാസര്ഗോട്ടുകാര് ഒരുപാടിഷ്ടപ്പെടുന്ന നേതാക്കളിലൊരാളാണ് കെ.പി. സതീഷ് ചന്ദ്രന്. തൃക്കരിപ്പൂരിലെ എംഎല്‍എയായിരിക്കെ എതിര്പ്പാര്ട്ടിക്കാര്ക്കുപോലും സംശയമില്ലാതെ ബന്ധപ്പെടാന്‍ കഴിയുമായിരുന്ന നേതാവ്.
സ്വന്തം പാര്‍ട്ടിയിലെ ചില ഉള്‍പ്പിരിവുകള്‍ കൊണ്ടുമാത്രം അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന് എല്ലാവരും വിശ്വസിക്കുന്ന ഒരാള്‍. ഒടുവില്‍ വൈകിവന്ന അംഗീകാരമെന്നപോലെയായിരുന്നു ലോക്സഭാ സ്ഥാനാര്‍ത്ഥിത്വം. നിഷ്പക്ഷ വോട്ടുകളെ നന്നായി സ്വാധീനിക്കാന്‍ കഴിയുമായിരുന്നു എന്നുറപ്പുള്ള സതീഷ് ചന്ദ്രനെപ്പോലൊരു നേതാവ് പാര്‍ട്ടിക്ക് സാമാന്യം നല്ല അടിത്തറയുള്ള ഈ മണ്ഡലത്തില്‍ നാൽപ്പതിനായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുകയെന്നത് സാധാരണഗതിയില്‍ ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയുന്നതായിരുന്നില്ല. പക്ഷേ അതും സംഭവിച്ചു. കണ്ണീരിന് രക്തത്തേക്കാള്‍ ശക്തിയുണ്ടെന്ന് സതീഷ് ചന്ദ്രനും പാര്‍ട്ടിയും ഇപ്പോള്‍ മനസിലാക്കുന്നുണ്ടാവാം.
ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ഇപ്പോള്‍ വിജയാഘോഷത്തേക്കാളും നിറഞ്ഞുനില്ക്കുന്നത് കിച്ചുവും ജോഷിയുമാണ്. ഏതു തീമഴ പെയ്താലും ഏത് സ്വര്‍ഗം ലഭിച്ചാലും ഇടനെഞ്ചിന്റെ മിടിപ്പായെരിയും കുഞ്ഞനുജന്മാരെ നിങ്ങളെന്നും.., വെട്ടിയരിയുമ്പോള്‍ ഓര്‍ക്കണമായിരുന്നു തരിയായ കനലിനെ ഞങ്ങള്‍ ചാരമാക്കുമെന്ന്.., ഈ ജയം കഠാര രാഷ്ട്രീയത്തിന് ഇരയായ പ്രിയ സഹോദരങ്ങള്‍ക്കുവേണ്ടി.., ഇത് ഞങ്ങളുടെ കിച്ചുവിന്റേയും ജോഷിയുടേയും വിജയം, കിച്ചു..ജോഷി നിങ്ങളുടെ ചോരകൊണ്ട് ചുവപ്പിച്ച ചെങ്കൊടി ഈ മണ്ണില്‍ ഇല്ലാതായിരിക്കുന്നു.., എന്നിങ്ങനെയുള്ള വരികള്‍ക്കൊപ്പം കൃപേഷിന്റെയും ശരത് ലാലിന്റെയും കണ്ണൂരിലെ ഷുഹൈബിന്റെയുമൊക്കെ ചിത്രങ്ങളാണ് എവിടെയും.
കൃപേഷിന്റെ അനുജത്തി കൃഷ്ണപ്രിയയുടെയും ശരത്തിന്റെ സഹോദരി അമൃതയുടെയും വാക്കുകളും മറ്റുള്ളവർ ഏറ്റുപാടുന്നു. ഇനി ഒന്നിനും മരണമില്ല ഏട്ടാ.. ഉയര്‍ന്ന് പറക്കാന്‍ പോകുകയാ ഏട്ടന് മാറോട് ചേര്‍ത്ത ഈ കൊടി; ഈ നിറം, ഈ വിശ്വാസം, കൂടെ ഏട്ടൻ കണ്ട സ്വപ്നങ്ങളും എന്നാണ് കൃഷ്ണപ്രിയ കുറിച്ചത്. അമൃതയുടെ വാക്കുകള്‍ ഇങ്ങനെ - ജനനായകനെത്തി...തുടക്കം കുറിച്ചത് കല്യോട്ടിന്റെ മണ്ണില്‍നിന്ന്. ജോഷിയും കിച്ചുവും ഉറങ്ങുന്ന മണ്ണില്‍നിന്ന്. ഇത് അവരുടെ ആഗ്രഹം. അത് ആ പാവങ്ങള്‍ ജീവന് കൊടുത്ത് നേടി. കൊലയാളി പ്രസ്ഥാനത്തിന് ജനങ്ങള്‍ നല്കിയ ആദ്യത്തെ ശിക്ഷ. ഇനി നിയമപരമായ ശിക്ഷ കാസര്‍ഗോഡ് എംപിയിലൂടെ. നിങ്ങള്‍ വെട്ടാന്‍ ഉപയോഗിച്ച വാളിനേക്കാള്‍ മൂര്‍ച്ചയേറിയ ജനാധിപത്യം എന്ന വാളുപയോഗിച്ച് ഇപ്പോള്‍ കൃപേഷും ശരത്തും രാജ്മോഹന്‍ ഉണ്ണിത്താനിലൂടെ നിങ്ങളെ തിരിച്ചുവെട്ടിയിരിക്കുന്നു എന്നാണ് ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സുഖമായി ഉറങ്ങിക്കൊള്ളൂ. എന്തിനുവേണ്ടിയാണോ നിങ്ങള്‍ ജീവന് കൊടുത്തത്, ആ പ്രസ്ഥാനം ഇന്ന് വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുകയാണ്. നിങ്ങളുടെ സ്വപ്നങ്ങള്‍ ഓരോന്നായി പൂവണിയുകയാണെടാ.. എന്നും കൂട്ടുകാര്‍ എഴുതുന്നു. കണ്ണീരില്‍ മുങ്ങിയ ദിനങ്ങളില്‍ കോടതിയലക്ഷ്യ കേസുകള്‍ പോലും കൂട്ടാക്കാതെ കല്യോട്ട് ഗ്രാമത്തിന്റെ കൈപിടിക്കാനെത്തിയ ഡീന്‍ കുര്യാക്കോസിന്റെയും കിച്ചുവിന് വീടുകെട്ടിക്കൊടുത്ത ഹൈബി ഈഡന്റെയും ഉജ്വല വിജയവും കല്യോട്ടുകാര്‍ ഏറ്റുപറയുന്നു.
ഈ വിജയത്തിന് കണ്ണീരിന്റെ നനവ്
02:33 AM May 24, 2019 | Deepika.com