പാലാ: കാരുണ്യത്തിന്റെ മുഖം ലോകത്തിനു കാണിച്ചുകൊടുത്ത ക്രാന്തദർശിയായിരുന്നു ധന്യൻ കദളിക്കാട്ടിൽ മത്തായിഅച്ചനെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ പറഞ്ഞു.
ധന്യൻ കദളിക്കാട്ടിൽ മത്തായിഅച്ചന്റെ 84-ാം ചരമവാർഷികത്തോടനുബന്ധിച്ചു പാലാ എസ്എച്ച് പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ നടന്ന വിശുദ്ധ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു ബിഷപ്. കടുകുമണി പോലെ ആരംഭിച്ച തിരുഹൃദയ സന്യാസിനീസമൂഹം ഇന്നു വളർന്നു പന്തലിച്ച് അനേകായിരങ്ങൾക്കു താങ്ങും തണലും നൽകുന്നു. അച്ചന്റെ മാതൃക പിന്തുടർന്നു ലോകത്തിലെങ്ങും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ഹൃദയത്തിന്റെയും സംസ്കാരം രൂപപ്പെടുത്താൻ തിരുഹൃദയസന്യാസിനി സമൂഹത്തിനു സാധിക്കട്ടെയെന്നും ബിഷപ് ആശംസിച്ചു.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കബറിടത്തിങ്കൽ പ്രാർഥനാ ശുശ്രൂഷ നടത്തി ശ്രാദ്ധനേർച്ച ആശീർവദിച്ചു. തുടർന്ന് വായിക്കേണ്ട വേദപുസ്തകമാണ് ധന്യൻ കദളിക്കാട്ടിൽ മത്തായിഅച്ചനെന്ന് അദ്ദേഹം പറഞ്ഞു. വലിയൊരു സാമൂഹ്യ പരിഷ്കർത്താവും മാനവമഹത്വവും സമത്വവും സംജാതമാകാൻ പരിശ്രമിച്ച നവോത്ഥാന നായകനുമാണ്. സ്ത്രീകൾക്ക് വിദ്യാഭ്യാസം സർവസാധാരണമല്ലാതിരുന്ന കാലഘട്ടത്തിൽ പെണ്‍കുട്ടികൾക്കായി വിദ്യാലയങ്ങൾ സ്ഥാപിക്കാൻ ധീരത കാട്ടിയ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു അദ്ദേഹമെന്നും മാർ കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി.
നിരവധിപേർ അച്ചന്റെ കബറിടം സന്ദർശിച്ചു പ്രാർഥിക്കുകയും ശ്രാദ്ധ നേർച്ചയിൽ പങ്കെടുക്കുകയും ചെയ്തു.
ധന്യൻ കദളിക്കാട്ടിൽ കാരുണ്യത്തിന്റെ മുഖം ലോകത്തിനു കാണിച്ചുകൊടുത്ത ക്രാന്തദർശി: മാർ നെല്ലിക്കുന്നേൽ
02:33 AM May 24, 2019 | Deepika.com