തിരുവനന്തപുരം: മോദിയുടെ വർഗീയ രാഷ്ട്രീയത്തിനും പിണറായി സർക്കാരിന്റെ ദുർഭരണത്തിനും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനുമെതിരേയുള്ള തിരിച്ചടിയാണ് സംസ്ഥാനത്തെ ജനങ്ങൾ തിരഞ്ഞെടുപ്പ് വിധിയിലൂടെ നൽകിയതെന്നു കോൺഗ്രസ് നേതാവ് വി.എം. സുധീരൻ.
ജനവിശ്വാസം നഷ്ടപ്പെട്ട പിണറായിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമികമായ അർഹത നഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു. വർഗീയ-ഫാസിസ്റ്റ് ശക്തികൾക്കെതിരേ യോജിച്ച് മുന്നോട്ടുപോകാൻ ദേശീയ തലത്തിൽ പ്രതിപക്ഷ കക്ഷികൾക്ക് കഴിയാത്തതാണ് ബിജെപിയുടെ വിജയത്തിന് ശക്തി പകർന്നത്.
മോദിയുടെ വർഗീയ കുതന്ത്രങ്ങളെയും കപട ദേശീയതയെയും ഫലപ്രദമായി തുറന്നുകാണിക്കുന്നതിലും ചെറുക്കുന്നതിലും പ്രതിപക്ഷം പരാജയപ്പെട്ടു.
പട്ടിണിയും ദാരിദ്ര്യവും മറ്റു ജീവൽപ്രശ്നങ്ങളും അനുഭവിക്കുന്ന ജനങ്ങൾ തന്നെ അതൊക്കെ മറന്ന് മോദിയുടെയും കൂട്ടരുടെയും വർഗീയത വളർത്തുന്ന പ്രചാരണ തന്ത്രങ്ങളിൽ കുടുങ്ങിപ്പോയ അവസ്ഥയാണ് ഈ തെരഞ്ഞെടുപ്പിൽ പ്രകടമായത്.
അനുഭവത്തിൽനിന്നു പാഠങ്ങൾ ഉൾക്കൊള്ളാനും വർഗീയ ഫാസിസത്തിനെതിരേ ശക്തമായി ഒന്നിച്ച് പോരാടാനും ജനങ്ങളുടെ ഇടയിലേക്ക് കൂടുതലായി ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും ഇനിയെങ്കിലും കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികൾക്കും കഴിയണമെന്നും വി.എം. സുധീരൻ പറഞ്ഞു.
കേരളത്തിൽ പ്രതിഫലിച്ചത് ശക്തമായ പിണറായി- മോദി വിരുദ്ധവികാരം: വി.എം. സുധീരൻ
02:29 AM May 24, 2019 | Deepika.com