തിരുവനന്തപുരം: യുഡിഎഫ് പോലും അന്പരന്നു പോയ വിജയം. ഇടതുമുന്നണിയാകട്ടെ സ്വപ്നത്തിൽ പോലും ആഗ്രഹിക്കാത്ത തകർച്ച. രാജ്യമെന്പാടും ബിജെപി തരംഗം ആഞ്ഞടിച്ചപ്പോഴും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സാധിക്കാത്ത ബിജെപിയുടെ ദൈന്യത. തെരഞ്ഞെടുപ്പുഫലം പുറത്തു വന്നപ്പോൾ കേരളത്തിലെ ചിത്രം ഇതാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണു യുഡിഎഫ് നേടിയത്. രാജ്യമെന്പാടും കോണ്‍ഗ്രസിനു തിരിച്ചടി നേരിട്ടപ്പോഴും പതിനഞ്ച് സീറ്റ് നൽകാൻ കേരളത്തിലെ കോണ്‍ഗ്രസിനായി. യുപിഎയ്ക്ക് പത്തൊന്‍പതും. ഒന്നൊഴികെ മുഴുവൻ സീറ്റിലും ജയിച്ചെന്നു മാത്രമല്ല, വന്പൻ ഭൂരിപക്ഷത്തോടെ തികച്ചും ആധികാരികമായിട്ടായിരുന്നു ആ വിജയം. ജനവികാരമെന്തെന്നു സംശയലേശമന്യേ തെളിയിച്ച വിജയം.
മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് നിഷേധിച്ചു കൊണ്ടിരുന്നെങ്കിലും ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിച്ചു എന്നതിൽ സംശയമില്ല. അതിന്റെ ആനുകൂല്യം ലഭിച്ചത് ബിജെപിക്കല്ല, യുഡിഎഫിനാണെന്നു മാത്രം. ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനോടു വിയോജിപ്പുള്ളവരുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു. അവർ കാണാനാഗ്രഹിച്ചത് ഏതെങ്കിലും പാർട്ടിയുടെ വിജയത്തേക്കാളുപരി എൽഡിഎഫിന്റെ പരാജയമാണ്. സ്വാഭാവികമായും വിജയസാധ്യതയുള്ള സ്ഥാനാർഥിയെ തുണയ്ക്കാൻ അവർ തീരുമാനിച്ചപ്പോൾ അതിന്റെ ഗുണഭോക്താവ് യുഡിഎഫ് ആയി മാറി. ആറ്റിങ്ങൽ പോലെ ഉറച്ച എൽഡിഎഫ് കോട്ട പോലും വീണത് ഈ വികാരത്തിലാണ്.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം യുഡിഎഫിന് അനുകൂലമായ തരംഗം രൂപപ്പെടാൻ കാരണമായി. ബിജെപിക്കും മോദിക്കുമെതിരായ വികാരം കേരളത്തിൽ ശക്തമായതോടെ ന്യൂനപക്ഷങ്ങളും യുഡിഎഫിനു പിന്നിൽ അണിനിരന്നു. അങ്ങനെ ഭൂരിപക്ഷ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും ഒരേ പോലെ യുഡിഎഫിലേക്ക് എത്തി. പല മണ്ഡലങ്ങളിലും ലക്ഷവും കടന്നു ഭൂരിപക്ഷം കുതിച്ചുയർന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന ഈ സാഹചര്യത്തിലാണ്.
ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ശബരിമല വിഷയം വഷളാക്കി പാർട്ടിയെ ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലേക്ക് എത്തിച്ചത് പിണറായി ആണെന്ന വിമർശനത്തിന് അദ്ദേഹം ഉത്തരം പറയേണ്ടി വരും. ശബരിമലയിലെ പിണറായിയുടെ കടുംപിടിത്തത്തോടു പാർട്ടിക്കുള്ളിലും എതിർപ്പുണ്ടായിരുന്നു. എന്നാൽ, പിണറായിയെ തുറന്നെതിർക്കാൻ പാർട്ടിയിൽ ആർക്കും കഴിയുമായിരുന്നില്ല. വിയോജിപ്പുള്ളവർ നിശബ്ദരായിരുന്നു. ഇനി അവരുടെ ശബ്ദം പുറത്തേക്കു വന്നേക്കാം.
പിണറായി നേരിട്ട് തെരഞ്ഞെടുപ്പ് മേൽനോട്ടം വഹിച്ച കൊല്ലത്തുണ്ടായ കനത്ത തിരിച്ചടിയും പത്തനംതിട്ടയിലെ പരാജയവും അദ്ദേഹത്തിനു വലിയ തിരിച്ചടി തന്നെയാണ്. 2004 ൽ എൽഡിഎഫ് 18 സീറ്റ് നേടിയപ്പോൾ യുഡിഎഫിന് ലഭിച്ച ഏക സീറ്റ് മുസ്ലിം ലീഗിന്റേതായിരുന്നു. തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്കു സ്ഥാനം ഒഴിയേണ്ടി വന്നു.
തെരഞ്ഞെടുപ്പു പരാജയത്തിന്റെ പേരിൽ മുഖ്യമന്ത്രിയെ മാറ്റുന്ന സന്പ്രദായം സിപിഎമ്മിനില്ല. എങ്കിലും പാർട്ടിയിലും സർക്കാരിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവ് എന്ന പിണറായിയുടെ സ്ഥാനത്തിന് ഇളക്കംതട്ടാം. ഭാരിച്ച പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായി ഏകനായി ഏറ്റെടുക്കേണ്ടി വരും. സിപിഎമ്മിലെ മറ്റാരുമോ ഘടകകക്ഷികളോ ഈ പരാജയത്തിന്റെ പങ്കു വഹിക്കാൻ തയാറാകില്ല. പാലക്കാട്, ആലത്തൂർ, ആറ്റിങ്ങൽ, കാസർഗോഡ് തുടങ്ങിയ ഇടതുകോട്ടകൾ പോലും തകർന്നടിഞ്ഞതിനു ന്യായീകരണം കണ്ടെത്താൻ ഇടതുപക്ഷത്തിനു കഴിയുന്നില്ല. സിപിഎമ്മിന്റെ ഇളകാത്ത കോട്ടയായി കണക്കാക്കിയിരുന്ന ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ മഹാഭൂരിപക്ഷത്തോടെ നേടിയ തകർപ്പൻ വിജയം ഇടതുപക്ഷവും സിപിഎമ്മും ഓർമിക്കാൻ കൂടി ഇഷ്ടപ്പെടുന്നതാകില്ല. കാസർഗോട്ടെയും വടകരയിലെയും പരാജയം അക്രമരാഷ്ട്രീയത്തിനെതിരായ ജനവിധിയായി കൂടി കണക്കാക്കാം. ആലത്തൂരും പാലക്കാട്ടും സിപിഎമ്മിലുണ്ടായ ഉൾപ്പാർട്ടി പ്രശ്നങ്ങളും വരുംദിനങ്ങളിൽ ചർച്ചയാകും.
ബിജെപിക്ക് വോട്ട് വിഹിതം വർധിപ്പിച്ചെന്ന് അവകാശപ്പെടാമെങ്കിലും കേരളത്തിൽ ഇത്തവണയും അക്കൗണ്ട് തുറക്കാൻ സാധിക്കാതെ പോയത് വലിയ തിരിച്ചടിയാണ്. ഈ വീഴ്ച ദേശീയ നേതൃത്വം പൊറുക്കുമെന്നു തോന്നുന്നില്ല. സംസ്ഥാന അധ്യക്ഷന്റെ ഉൾപ്പെടെ തല ഉരുണ്ടാൽ അദ്ഭുതപ്പെടേണ്ട. ശബരിമല എന്ന ഒറ്റ വിഷയത്തിലൂന്നിയായിരുന്നു ഇത്തവണ അവർ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഹിന്ദു വികാരം ആളിക്കത്തിച്ചു നടത്തിയ ആ പ്രചാരണം ന്യൂനപക്ഷ വോട്ട് ഏകീകരണത്തിനാണു വഴിതെളിച്ചത്. അതിൽ അവരുടെ പ്രതീക്ഷകൾ അപ്പാടെ വാടിപ്പോകുകയും ചെയ്തു. തിരുവനന്തപുരത്ത് ശശി തരൂരിന്റെ തകർപ്പൻ വിജയം ഈ ധ്രുവീകരണത്തിന്റെ കൂടി ഫലമായുണ്ടായതാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ന്യൂനപക്ഷ വോട്ടുകളിൽ നല്ലൊരു വിഹിതം ഇടതുപക്ഷത്തേക്കു പോയി. അന്നു ബിജെപി മുന്നേറ്റത്തിൽ ഹിന്ദു വോട്ടുകളും നഷ്ടപ്പെട്ടതോടെയാണ് യുഡിഎഫ് തകർന്നടിഞ്ഞത്. 2016 ൽ യുഡിഎഫിനു സംഭവിച്ചത് കുറേക്കൂടി തീവ്രമായി ഇത്തവണ എൽഡിഎഫിനു സംഭവിച്ചു. ശബരിമല സംഭവത്തിൽ അവരുടെ അനുഭാവികളായ ഹിന്ദു വോട്ടുകൾ മറുപക്ഷത്തേക്കു പോയി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒപ്പംനിന്ന ന്യൂനപക്ഷ വോട്ടുകളും അപ്പാടെ യുഡിഎഫിലേക്കു തിരിഞ്ഞു.
വന്പൻ വിജയമോ പരാജയമോ മുൻകൂട്ടി കാണുന്നതിൽ മുന്നണികൾ പരാജയപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. അത്രമേൽ നിശബ്ദമായായിരുന്നു ജനങ്ങൾ പ്രതികരിച്ചത്. ആലത്തൂരിൽ ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയ രമ്യ ഹരിദാസിന്റെ വിജയം പോലും ഉറപ്പിച്ചുപറയാൻ യുഡിഎഫിനു കഴിഞ്ഞിരുന്നില്ല. പാലക്കാട്ട് എം.ബി. രാജേഷിന്റെ പരാജയം കാണാൻ എൽഡിഎഫിനും സാധിച്ചില്ല. ദേശീയ ചാനലുകളും മലയാളം ചാനലുകളും നടത്തിയ എക്സിറ്റ് പോളുകൾക്കു പോലും ജനവികാരം പ്രതിഫലിപ്പിക്കാൻ സാധിച്ചില്ല. തിരുവനന്തപുരത്ത് എൻഡിഎ ജയിക്കുമെന്നായിരുന്നു ഒട്ടുമിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്.
കോണ്‍ഗ്രസിന്റെ ദുർബലമായ സംഘടനാ സംവിധാനം ഈ തെരഞ്ഞെടുപ്പിലും പ്രകടമായി. എൽഡിഎഫിനും ബിജെപിക്കും എതിരായ ജനവികാരമാണു തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. സംഘടനാ സംവിധാനം ശക്തിപ്പെടുത്താതെ മുന്നോട്ടുള്ള യാത്ര അവർക്കും എളുപ്പമാകില്ല.
ഏതായാലും യുഡിഎഫിന് ആത്മവിശ്വാസം പകരുന്ന വിജയമാണിത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു ശേഷം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ കൂറ്റൻ പരാജയം കൂടി ആയതോടെ നിലനിൽപ്പു പോലും അപകടത്തിലായ നിലയിലായിരുന്നു മുന്നണി. അതിൽ നിന്നുള്ള ശക്തമായ ഉയിർത്തെഴുന്നേൽപ്പു കൂടിയായി അവർക്ക് ഈ തെരഞ്ഞെടുപ്പ്.
സാബു ജോണ്‍
അന്പരപ്പിച്ച യുഡിഎഫ് വിജയം; വിശദീകരിക്കാനാകാതെ ഇടതുപക്ഷം
02:29 AM May 24, 2019 | Deepika.com