തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് ആധിപത്യം കണ്ടു പകച്ചു സിപിഎമ്മും സർക്കാരും. പാർട്ടിയുടെ കോട്ടകൊത്തളങ്ങളായ മണ്ഡലങ്ങൾ പോലും എതിരാളികൾക്കു വലിയ ഭൂരിപക്ഷം നൽകി നഷ്ടപ്പെട്ടതാണു സിപിഎമ്മിനെ ഭയാശങ്കയിലാഴ്ത്തുന്നത്. ന്യൂനപക്ഷ ഏകീകരണവും മോദി വിരുദ്ധതയുമാണു യുഡിഎഫിനെ സഹായിച്ചതെന്നു തത്കാലം പറഞ്ഞു നിൽക്കാമെങ്കിലും ഇങ്ങനെയൊരു തോൽവി സിപിഎം നിനച്ചിട്ടുപോലുമുണ്ടാവില്ല.
അപ്രതീക്ഷിതം, പ്രതീക്ഷിച്ചതായിരുന്നില്ല എന്നൊക്കെയുള്ള സാധാരണ വാക്കുകളല്ലാതെ രാഷ്ട്രീയമായി ശ്രദ്ധിക്കുന്ന പ്രതികരണമൊന്നും ഇടതുനേതാക്കൾ നടത്തിയതുമില്ല. തോൽവിയിൽ ആരെ പ്രതിസ്ഥാനത്തു നിർത്തണമെന്ന ചർച്ചകൾക്കു സിപിഎമ്മിലും സിപിഐയിലും ഇന്നു തുടക്കമാകും.
ആറു സീറ്റിലാണു സിപിഎം ഈ തെരഞ്ഞെടുപ്പിൽ അമിത പ്രതീക്ഷ കണ്ടത്. ഒന്നോ രണ്ടോ സീറ്റിൽ മുൻതൂക്കവും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകൾ കിട്ടിയാൽ ഇടതുമുന്നണിക്കും സർക്കാരിനും ഗുണകരമാണെന്ന വിലയിരുത്തലും പാർട്ടി നടത്തിയിരുന്നു. ശബരിമല വിഷയവും പ്രളയക്കെടുതിയുമൊക്കെ സർക്കാരിനെതിരേ പ്രതിപക്ഷം തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണവിഷയങ്ങളാക്കിയെങ്കിലും അതൊന്നും ഏശിയില്ലെന്ന വിലയിരുത്തലായിരുന്നു ഇടതുമുന്നണിയും സിപിഎമ്മും നടത്തിയത്. സർക്കാർ വിരുദ്ധ വികാരവും തെരഞ്ഞെടുപ്പിൽ ഉണ്ടായില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു പാർട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും.
എന്നാൽ, ഇന്നലെ ഫലം പുറത്തുവന്നതോടെ എന്തു സംഭവിച്ചുവെന്ന ആശങ്കയിലാണു ബന്ധപ്പെട്ടവർ. പാർട്ടിയുടെ ഉറച്ച മണ്ഡലങ്ങളായി കണക്കാക്കിയിരുന്ന പാലക്കാടും ആലത്തൂരും ആറ്റിങ്ങലും കാസർഗോഡും യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചതു സംഘടനാപരമായ പരാജയമായാണു സിപിഎം കാണുന്നത്.
ശബരിമല വിഷയം ഇടതുമുന്നണിയുടെ ദയനീയ പരാജയത്തിനു കാരണമായിട്ടുണ്ടെങ്കിൽ പ്രതിക്കൂട്ടിൽ നിന്നു വിചാരണ നേരിടേണ്ടി വരുന്നതു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. എന്നാൽ പിണറായി വിജയനെതിരേ ഇങ്ങനെയൊരു ബലപരീക്ഷണത്തിനു പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും എത്രപേർ തയാറാകും എന്നുള്ളതാണ് ഇനി കാണേണ്ടത്.
സിപിഎം മത്സരിച്ച 16 മണ്ഡലങ്ങളിൽ ആലപ്പുഴയിൽ മാത്രമാണു ജയിക്കാനായത്. മറ്റു 15 മണ്ഡലങ്ങളിലും കനത്ത തോൽവിയാണു പാർട്ടി സ്ഥാനാർഥികൾക്കുണ്ടായത്. രണ്ടു തവണ മത്സരിച്ചവർക്കു വീണ്ടും അവസരം നൽകേണ്ടെന്ന പാർട്ടി നയം മറികടന്നാണു എ. സന്പത്തിനും പി.കെ.ബിജുവിനും എം.ബി.രാജേഷിനും സ്ഥാനാർഥിത്വം നൽകിയത്. ഇവർ പരാജയപ്പെട്ടതോടെ സ്ഥാനാർഥി നിർണയവും വിമർശനവിധേയമാകും.
എം.പ്രേംകുമാർ
തോൽവിയിൽ പകച്ചു സിപിഎമ്മും സർക്കാരും
01:53 AM May 24, 2019 | Deepika.com