കണ്ണൂർ: ഏതു സാഹചര്യത്തിലും ചെങ്കൊടി ഉയർന്നുപാറുമെന്നു പ്രതീക്ഷിച്ച കേരളത്തിലെ വടക്കൻ കോട്ടകൾ കൈവിട്ടുപോയതിന്റെ ഞെട്ടലിലാണ് സിപിഎം ദേശീയ-സംസ്ഥാന നേതൃത്വവും ഭരണ നേതൃത്വവും. ദേശീയ-സംസ്ഥാന നേതൃനിരയിൽ നിരവധി പേരെ സംഭാവന ചെയ്ത ജില്ലയായ കണ്ണൂരിൽ പാർട്ടി ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് നേരിടേണ്ടിവന്നത്. കൂടാതെ 35 വർഷമായി ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന കാസർഗോഡും നഷ്ടപ്പെട്ടു.
പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ, പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളും സംസ്ഥാന മന്ത്രിമാരുമായ കെ.കെ. ശൈലജ, ഇ.പി. ജയരാജൻ, മറ്റ് കേന്ദ്രകമ്മിറ്റിയംഗങ്ങളായ എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി എന്നിവരുടെ തട്ടകത്തിലുള്ള പരാജയത്തിന്റെ കാരണം തേടുകയാണിപ്പോൾ സിപിഎം. കഴിഞ്ഞതവണ കോൺഗ്രസിന്റെ കെ. സുധാകരനിൽനിന്നു മണ്ഡലം പിടിച്ചെടുത്ത പി.കെ. ശ്രീമതിയിൽ പൂർണ വിശ്വാസമർപ്പിച്ചാണ് രണ്ടാമൂഴത്തിനിറക്കിയത്. എംപിയെന്നനിലയിൽ അഞ്ചു വർഷം കൊണ്ടു നടപ്പാക്കിയ വികസനവും ജനകീയതയും ഉയർത്തിക്കാട്ടിയുള്ള പ്രചാരണത്തിൽ സിപിഎം ഏറെ മുന്നിലായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളെയും തല്ലിക്കെടുത്തുന്നതായിരുന്നു കണ്ണൂരിലെ ഫലം.
സിപിഎമ്മിന്റെ കണ്ണൂർ ജില്ലയിലെ കോട്ടകളായ പയ്യന്നൂർ, കല്യാശേരി നിയമസഭാമണ്ഡലമുൾപ്പെടുന്ന കാസർഗോഡ് മണ്ഡലത്തിലെ വർഷങ്ങളായുള്ള സിപിഎം ആധിപത്യമാണ് ഇക്കുറി തകർക്കപ്പെട്ടത്. കാസർഗോഡ് യുഡിഎഫിനെന്ന എക്സിറ്റ് പോൾ വിശ്വസിക്കാൻ സിപിഎം പ്രവർത്തകർ തീരെ തയാറല്ലായിരുന്നു. പെരിയ കല്യോട്ടെ യൂത്ത്കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരുടെ കൊലപാതകത്തിനെതിരേയുള്ള ജനവികാരമാണ് കാസർഗോഡ് വോട്ടെടുപ്പിൽ പ്രകടമായത്. വടകര ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ ചെങ്കോട്ടയായിരുന്ന കൂത്തുപറമ്പിലും സിപിഎം പിന്നിലായി. വടകര ലോക്സഭാ മണ്ഡലം സ്ഥാനാർഥിയായിരുന്ന പി. ജയരാജന്റെ തട്ടകംകൂടിയാണ് കൂത്തുപറമ്പ്.
സ്വന്തം മണ്ണിലെ തോൽവിയിൽ ഞെട്ടി സിപിഎം നേതൃത്വം
12:34 AM May 24, 2019 | Deepika.com