കോഴിക്കോട്: ഇരുമുന്നണികളും തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുമെന്ന് കരുതിയ മലബാറില്‍ യുഡിഎഫിന്റെ വൻ വിജയത്തിന് വഴിയൊരുക്കിയത് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം. മലബാറിൽ കോഴിക്കോട്ടും വടകരയിലും കണ്ണൂരും മലപ്പുറത്തും പൊന്നാനിയിലും അരലക്ഷത്തിലധികം ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത്.
മലപ്പുറത്ത് അത് രണ്ട് ലക്ഷം കടന്നു.
പൊന്നാനിയില്‍ ഒരുലക്ഷവും. എന്നാല്‍ പ്രവര്‍ത്തകരെ പോലും അമ്പരിപ്പിച്ച വിജയം യുഡിഎഫ് നേടിയത് കോഴിക്കോട്ടു വടകരയിലുമാണ്. എക്സിറ്റ് പോളുകള്‍ പോലും ഇരുമുന്നണികളും കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കുമെന്ന് പ്രവചിച്ച മണ്ഡലങ്ങളിലാണ് എം.കെ.രാഘവനും കെ.മുരളീധരനും വൻഭൂരിപക്ഷം നേടിയത്. ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വമാണ്. മാര്‍ച്ച് 31-നായിരുന്നു സിപിഎം മോഹങ്ങള്‍ തല്ലിക്കെടുത്തിയ ആപ്രഖ്യാപനം ഉണ്ടായത്.
ഭാവി പ്രധാനമന്ത്രി വയനാട്ടില്‍ നിന്നും മല്‍സരിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുകയും അതുവഴി മലബാറിലുടനീളം കോണ്‍ഗ്രസ് വന്‍ പ്രചാരണംഅഴിച്ചുവിടുകയും ചെയ്തു. അതുവരെ പ്രചാരണരംഗത്ത് മുന്നേറിയിരുന്ന സിപിഎം രാഹുലിന്റെ വരവോടെ പിന്നോക്കം പോയി. രാഹുലിനെ കടന്നാക്രമിക്കാനും അദ്ദേഹത്തിന്റെ വയനാട്ടിലേക്കുള്ള വരവ് തടയാനും സിപിഎം തുടക്കത്തിലേ ശ്രദ്ധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണനും രാഹുലിനെതിരേ നിരന്തരം പ്രസ്താവനകള്‍ നടത്തി. എന്നാല്‍ സിപിഎമ്മിനെതിരേ ഒരക്ഷരം പോലും പറയില്ലെന്ന രാഹുലിന്റെ മറുപടി ഇടതുനേതാക്കളെ പോലും അമ്പരപ്പിച്ചു.
ഇതിന്റെ പ്രതിഫലനമാണ് മലബാറിലുടനീളം ഇന്നലെ ദൃശ്യമായതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വയനാട്ടില്‍ രാഹുല്‍ എത്തിയാല്‍ മലബാറില്‍ അതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നേരത്തെ തന്നെ പറഞ്ഞിരുന്നു. തങ്ങള്‍ക്ക് ലഭിക്കാവുന്ന കരുത്തരായ സ്ഥാനാര്‍ഥികളെ തന്നെ രംഗത്തിറക്കി മലബാര്‍ ചുവപ്പിക്കാനിറങ്ങിയ സിപിഎമ്മിന് തിരിച്ചടിയായത് രാഹുലിനെ ഇറക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണ്. ഈ പൂഴിക്കടകനില്‍ സിപിഎം വീഴുകയും ചെയ്തു. എം.കെ. രാഘവനെതിരേ അഴിമതി ആരോപണം ഉയര്‍ന്നപ്പോഴും പ്രചാരണത്തിന്റെ ദിശ മാറ്റാന്‍ സിപിഎം ശ്രമിച്ചപ്പോഴും രാഹുലിന്റെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ ഒരു വോട്ട് എന്നതായിരുന്നു യുഡിഎഫ് മുദ്രാവാക്യം. രാഹുലിനൊപ്പം നില്ക്കുന്ന സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ മണ്ഡലങ്ങളിലുടനീളം പ്രചരിപ്പിക്കുകയും ചെയ്തു. ഇതുവഴി മോദിക്കെതിരേ രാഹുൽ എന്ന പ്രചാരണം ശക്തമാക്കാനും അതുവഴി ന്യൂനപക്ഷവോട്ടുകള്‍ ഒന്നടങ്കം നേടാനും കഴിഞ്ഞു.
എക്സിറ്റ് പോളുകള്‍ പോലും പ്രവചിക്കാത്ത വന്‍ ഭൂരിപക്ഷമാണ് ഈ നിശബ്ദ രാഹുൽ തരംഗത്തിലൂടെ സംസ്ഥാനത്ത് ദൃശ്യമായത്.
മലബാറിന്റെ ജാതകം മാറ്റി രാഹുല്‍ കരുത്ത്
12:34 AM May 24, 2019 | Deepika.com