തിരുവനന്തപുരം: അപ്രതീക്ഷിത രാഷ്ട്രീയ താരങ്ങളായി ഉദിച്ചുയർന്നു യുഡിഎഫിലെ രമ്യ ഹരിദാസും വി.കെ. ശ്രീകണ്ഠനും. ഇവർക്കൊപ്പം രാജ്മോഹൻ ഉണ്ണിത്താനും അടൂർ പ്രകാശുമൊക്കെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി കേരളത്തെ ഞെട്ടിച്ചു. ഇവരിൽ മിക്കവരും മികച്ച ഭൂരിപക്ഷം നേടിയാണ് ഇടതുകോട്ടകൾ പിടിച്ചെടുത്തത്.
എന്നാൽ, വെള്ളിത്തിരയിലെ താരപ്രഭ മങ്ങുന്നതും ലോക്സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ കണ്ടു. സിനിമയിലെ സൂപ്പർ ഡയലോഗു പോലെ തൃശൂരിനെ എനിക്കു വേണം, ഞാനിങ്ങെടുക്കുവാ എന്നു പറഞ്ഞ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് അടിതെറ്റി. ബിജെപി സ്ഥാനാർഥിയായ സുരേഷ്ഗോപി തൃശൂരിൽ മൂന്നാം സ്ഥാനത്തായി. നടനും ചാലക്കുടിയിലെ സിറ്റിംഗ് എംപിയുമായിരുന്ന ഇന്നസെന്റും വീണു. യുഡിഎഫ് കണ്‍വീനർ കൂടിയായ ബെന്നി ബെഹനാനോടാണ് എൽഡിഎഫ് സ്ഥാനാർഥിയായ ഇന്നസെന്റ് പരാജയപ്പെട്ടത്.
ഇടതുപക്ഷ കോട്ടകളായി അറിയപ്പെട്ടിരുന്ന പാലക്കാടും ആലത്തൂരും ആറ്റിങ്ങലും കാസർഗോഡുമൊക്കെ യുഡിഎഫ് തരംഗത്തിൽ അടിതെറ്റി. ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റായി കരുതപ്പെട്ടിരുന്ന ആലത്തൂരിൽ രമ്യ ഹരിദാസ് പാട്ടും പാടിയാണ് ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. കേരളത്തിൽ നിന്ന് ലോക്സഭയിലെത്തുന്ന എട്ടാമത്തെ വനിതയാണു രമ്യ ഹരിദാസ്.
എക്സിറ്റ് പോൾ ഫലങ്ങളിൽ പാലക്കാട് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തു പോകുമെന്നു പറഞ്ഞ യുഡിഎഫിലെ വി.കെ. ശ്രീകണ്ഠൻ അട്ടിമറി വിജയം നേടി.
കാൽ നൂറ്റാണ്ടിലേറെയായി ഇടതുപക്ഷം ജയിച്ചുവന്ന ആറ്റിങ്ങൽ ഇക്കുറി പത്തനംതിട്ട കോന്നിയിൽ നിന്നെത്തിയ മുൻ സംസ്ഥാന മന്ത്രി അടൂർ പ്രകാശ് പിടിച്ചെടുക്കുകയായിരുന്നു. ഇടതു മുൻതൂക്കമുള്ള കാസർഗോഡ് കടുത്ത രാഷ്ട്രീയ പോരാട്ടത്തിൽ കോണ്‍ഗ്രസിലെ രാജ്മോഹൻ ഉണ്ണിത്താൻ കൈപ്പിടിയിലൊതുക്കി.
കഴിഞ്ഞ തവണ എൽഡിഎഫ് പിടിച്ചെടുത്ത ഇടുക്കി യുഡിഎഫിലെ ഡീൻ കുര്യാക്കോസ് ഇക്കുറി തിരിച്ചുപിടിച്ചു. 1.71 ലക്ഷത്തിലേറെയായിരുന്നു ഡീനിന്റെ ഭൂരിപക്ഷം. അക്രമ രാഷ്ട്രീയം ഏറെ ചർച്ചാ വേദിയായ വടകരയിൽ സിപിഎമ്മിലെ പി. ജയരാജനെ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ വൻ ഭൂരിപക്ഷത്തിൽ തോല്പിച്ചു.
കെ. ഇന്ദ്രജിത്ത്
താരപദവിയിലേക്കു രമ്യയും ശ്രീകണ്ഠനും; വെള്ളിത്തിരയിലെ താരപ്രഭ മങ്ങി
12:34 AM May 24, 2019 | Deepika.com