ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യകക്ഷിയായി മത്സരിച്ച ബിഡിജെഎസിന്റെ നാലു സ്ഥാനാർഥികളിൽ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കു പിറകിൽ രണ്ടാം സ്ഥാനം.
വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരേ മത്സരിച്ച തുഷാറിന് 78,816 വോട്ടുകൾ മാത്രമാണു ലഭിച്ചത്. ഇടുക്കിയിൽ മത്സരിച്ച ബിജു കൃഷ്ണനാണ് തൊട്ടുതാഴെ. 78,648 വോട്ടുകളാണ് ബിജുവിന്റെ അക്കൗണ്ടിൽ. മാവേലിക്കരയിൽ മത്സരിച്ച തഴവ സഹദേവൻ ഒരു ലക്ഷം പിന്നിട്ട് ആദ്യമെത്തി. ഒന്നേകാൽ ലക്ഷത്തിലധികം വോട്ടുകൾ തഴവയ്ക്കും ലഭിച്ചു. ആലത്തൂരിൽ മത്സരിച്ച ടി.വി.ബാബുവിനാകട്ടെ 89,837 വോട്ടുകളെ നേടാനായുള്ളൂ. നാലു പേരും അതതു മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനക്കാരാകുകയും ചെയ്തു.
നേരത്തെ തൃശൂരിൽ സ്ഥാനാർഥിയായി അവരോധിക്കപ്പെട്ട തുഷാർ വെള്ളാപ്പള്ളി രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായെത്തുന്ന സാഹചര്യമുണ്ടായതോടെ വയനാട്ടിലേക്കു ചേക്കേറുകയായിരുന്നു.
രാഹുലിനെതിരെ മത്സരിച്ചു ദേശീയ ശ്രദ്ധ നേടുകയെന്ന ലക്ഷ്യവുമായിട്ടായിരുന്നു തുഷാറിന്റെ വയനാടൻ രംഗപ്രവേശം.
പക്ഷേ, നാലു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ അവിടെ ജയിച്ചുകയറിയപ്പോൾ അതിന്റെ നാലയലത്ത് എത്താൻ പോലും തുഷാറിനായില്ല. അവിടെ ഇടതുപക്ഷ സ്ഥാനാർഥിയായ പി.പി. സുനീർ രണ്ടര ലക്ഷത്തിലധികം വോട്ടുനേടി.
മത്സരിക്കാനിറങ്ങിയപ്പോൾതന്നെ അച്ഛൻ വെള്ളാപ്പള്ളി നടേശനും തുഷാർ അവിടെ ജയിക്കില്ലെന്നു പറഞ്ഞിരുന്നു.
ബിഡിജെഎസ് സ്ഥാനാർഥികളിൽ പ്രസിഡന്റ് തുഷാർ പിന്നിൽ
12:34 AM May 24, 2019 | Deepika.com