തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ ഇന്നു രാവിലെ എട്ടരയോടെ ലഭിക്കും. ഒമ്പതോടെ ഓരോ മണ്ഡലത്തിലേയും ഏകദേശ ട്രെൻഡ് അറിയാം. ഉച്ചയോടെ മുഴുവൻ ഫലങ്ങളും അറിയാൻ കഴിയും. എന്നാൽ, വിവി പാറ്റ് സ്ലിപ്പുകൾ എണ്ണേണ്ടതിനാൽ ഒൗദ്യോഗിക പ്രഖ്യാപനം വൈകുമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ അധികൃതർ പറയുന്നത്.
രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. ഒരു ലോക്സഭാ മണ്ഡലത്തിലെ എല്ലാ തപാൽ വോട്ടുകളും ചേർത്ത് ഒരിടത്താണ് എണ്ണുക. തപാൽ വോട്ടുകൾ എണ്ണിത്തീർക്കാൻ കാത്തു നിൽക്കാതെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ട് എണ്ണും. സംസ്ഥാനത്ത് 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചത്. കുറഞ്ഞത് 14 കൗണ്ടിംഗ് ടേബിളുകളാണ് ഒരു നിയമസഭാ മണ്ഡലത്തിനായി ക്രമീകരിച്ചിട്ടുള്ളത്. ഓരോ മെഷീൻ വീതമുള്ള 14 ടേബിളും എണ്ണുന്നതാണ് ഒരു റൗണ്ടായി കണക്കാക്കുന്നത്. ഓരോ റൗണ്ടും എണ്ണിത്തീരുന്പോൾ ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ (സുവിധ, ട്രെൻഡ്) എന്നിവയിൽ അപ്ലോഡ് ചെയ്യും. ഇതിനു ശേഷമേ അടുത്ത റൗണ്ടിലേക്കു കടക്കുകയുള്ളു. ഒരു റൗണ്ട് പൂർത്തിയാകാൻ 15 മുതൽ 30 മിനിറ്റുവരെ എടുക്കാമെന്നാണ് അധികൃതർ പറയുന്നത്.
നേരിയ ഭൂരിപക്ഷത്തിന്റെയോ മറ്റോ പേരിൽ തർക്കമില്ലാത്ത മണ്ഡലങ്ങളിലെ ഫലം അനൗദ്യോഗികമായി നേരത്തെ അറിയാനാകും.
മെഷീനിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞശേഷമാണ് വിവി പാറ്റിലെ പേപ്പർ സ്ലിപ്പുകൾ എണ്ണിത്തുടങ്ങുക. മെഷീനിലെ ഫലവും പേപ്പർ സ്ലിപ്പിന്റെ എണ്ണവും തമ്മിൽ വ്യത്യാസം വന്നാൽ പേപ്പർ സ്ലിപ്പുകൾ വീണ്ടും എണ്ണും. പേപ്പർ സ്ലിപ്പ് എണ്ണമായിരിക്കും അന്തിമമായി കണക്കാക്കുകയെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.
ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വീതം വിവിപാറ്റ് സ്ലിപ്പുകൾ ആണ് എണ്ണുക. വിവി പാറ്റുകൾകൂടി എണ്ണി ഒൗദ്യോഗികമായി ഫലം പ്രഖ്യാപിക്കാൻ ഒൻപത്- പത്ത് മണിക്കൂർ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ 69 ഐഎഎസ് ഉദ്യോഗസ്ഥർക്കൊപ്പം വോട്ടെണ്ണൽ വേഗത്തിലാക്കാൻ 140 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസർമാരെ കൂടി നിയോഗിച്ചു. നാല് ടേബിളുകളാണ് തപാൽ വോട്ട് എണ്ണാൻ സജ്ജീകരിക്കുക. മൊത്തം ലഭിച്ച തപാൽ ബാലറ്റുകളേക്കാൾ കുറവാണ് വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷമെങ്കിൽ തപാൽ വോട്ടുകൾ വീണ്ടും എണ്ണും. അതു വീഡിയോയിൽ ചിത്രീകരിക്കും.
വോട്ടെണ്ണൽ കേന്ദ്രത്തിൽ കൂടുതൽ കൗണ്ടിംഗ് ടേബിളുകൾ വേണമെങ്കിൽ സജ്ജീകരിക്കാം.
ഒൗദ്യോഗിക വീഡിയോ കാമറ മാത്രമേ ഹാളിൽ അനുവദിക്കു. കൗണ്ടിംഗ് ഉദ്യോഗസ്ഥർ, മൈക്രോ ഒബ്സർവർമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ കാർഡുള്ളവർ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർഥി, ഇലക്ഷൻ ഏജന്റ്, കൗണ്ടിംഗ്് ഏജന്റ് എന്നിവർക്കു മാത്രമാണു ഹാളിൽ പ്രവേശനം.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഇന്നലെ മുതൽ സുരക്ഷ കർശനമാക്കി. 100 മീറ്റർ പരിധിയിൽ ലോക്കൽ പോലീസിനെയും കവാടത്തിൽ സായുധ പോലീസിനെയും വോട്ടെണ്ണൽ കേന്ദ്രത്തിൽ കേന്ദ്ര റിസർവ് പോലീസിനെയും വിന്യസിച്ചു.
ആദ്യ ഫലസൂചന എട്ടരയോടെ
02:15 AM May 23, 2019 | Deepika.com