തിരുവനന്തപുരം: ബുധനാഴ്ച വൈകുന്നേരം വരെ സംസ്ഥാനത്ത് വരണാധികാരികൾക്ക് വോട്ട് രേഖപ്പെടുത്തി തിരികെ ലഭിച്ചത് 60.97 ശതമാനം പോസ്റ്റൽ, സർവീസ് വോട്ടുകൾ. രണ്ടു വിഭാഗങ്ങളിലുമായി ആകെ 1,16,816 വോട്ടുകളാണ് അനുവദിച്ചിരുന്നത്.
സൈനിക ഉദ്യോഗസ്ഥർക്കായി സംസ്ഥാനത്തെ ലോക്സഭാ മണ്ഡലങ്ങളിൽ ഈ തെരഞ്ഞെടുപ്പിന് അനുവദിച്ചത് 53,299 സർവീസ് വോട്ടുകളാണ് (ഇടിപിബിഎസ് - ഇലക്ട്രോണിക്കലി ട്രാൻസ്ഫേഡ് പോസ്റ്റൽ ബാലറ്റ് സർവീസ്). ഇതിൽ 32,199 എണ്ണമാണ് വോട്ട് രേഖപ്പെടുത്തി തിരികെയെത്തിയത്. പോലീസുകാർ ഉൾപ്പെടെ സർക്കാർ ജീവനക്കാർക്കായി അനുവദിച്ച പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം 63,517 ആണ്. ഇതിൽ 39,025 എണ്ണം തിരികെ ലഭിച്ചിട്ടുണ്ട്.
ഇടിപിബിഎസ് വഴി ലഭിച്ച ബാലറ്റുകളിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത ശേഷമേ ഈ വോട്ടുകളുടെ എണ്ണൽ ആരംഭിക്കൂ. ഇത് നിർബന്ധമാണ്. ഇതു മൂലം ഇടിപിബിഎസ് വോട്ടുകൾ എണ്ണാൻ സമയം കൂടുതൽ എടുക്കും. ഇക്കാര്യം എല്ലാ രാഷ്ട്രീയകക്ഷി പ്രതിനിധികളെയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ട്.
വിജയ ഭൂരിപക്ഷം അവിടെ അപാകതകൾ കാരണം നിരസിച്ച പോസ്റ്റൽ വോട്ടുകളേക്കാൾ കുറവാണെങ്കിൽ നിരസിച്ച ബാലറ്റുകൾ വീണ്ടും പരിശോധിക്കണമെന്ന് വരണാധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ പ്രക്രിയ പൂർണമായി വീഡിയോയിൽ ചിത്രീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
വോട്ട് രേഖപ്പെടുത്തി ലഭിച്ചത് 60.97 % പോസ്റ്റൽ-സർവീസ് വോട്ടുകൾ
02:15 AM May 23, 2019 | Deepika.com