തിരുവനന്തപുരം: സ്കൂൾ പ്രവേശനത്തിനു കാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ സ്ക്രീനിംഗ് ടെസ്റ്റ് നടത്തുകയോ ചെയ്യുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ അറിയിച്ചു.
എട്ടാം ക്ലാസുവരെ വിദ്യാർഥികളിൽ നിന്നു നിർബന്ധിത ധനശേഖരണം നടത്തുന്നതും കുറ്റകരമാണ്. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ നടപടികൾ പൂർണമായും നിയമാനുസൃതമായിരിക്കണമെന്ന് ചെയർപേഴ്സണ് പറഞ്ഞു.
മഴക്കാലത്ത് യൂണിഫോമിന്റെ ഭാഗമായി കുട്ടികൾ ഷൂസും സോക്സും ധരിക്കണമെന്ന് നിർബന്ധിക്കുന്നതും വിലക്കി ഉത്തരവ് നിലവിലുണ്ട്. കുട്ടികളുടെ സ്കൂൾ ബാഗിന്റെ അമിതഭാരം കുറയ്ക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നൽകിയിട്ടുണ്ട്.
പൊതുമരാമത്തു വകുപ്പിന്റെയോ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന്റെയോ എൻജിനിയർ പരിശോധിച്ച് സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെ ന്ന് ഉറപ്പുവരുത്തേണ്ട താണ്. സ്കൂൾ കെട്ടിടങ്ങൾക്ക് സുരക്ഷാഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനും നടപടി സ്വീകരിക്കണം.
സ്കൂൾ ബസുകളുടെ സുരക്ഷയും ഫിറ്റ്നസും ഉറപ്പുവരുത്തണം. കുട്ടികളെ കയറ്റുന്നതിന് വിമുഖത കാണിക്കുന്ന സ്വകാര്യ ബസ് ഉടമകൾക്കും ജീവനക്കാർക്കും എതിരേ കർശന നടപടി സ്വീകരിക്കേണ്ട താണ്. സ്കൂൾ ബസുകളുടെ ഡ്രൈവർമാരുടെ പേരും ലൈസൻസ് നന്പരും സ്കൂൾ രജിസ്റ്ററിൽ സൂക്ഷിക്കണം.
വിദ്യാർഥികൾ നൽകാനുള്ള നിയമാനുസൃതമായ ഫീസോ മറ്റു തുകയോ അടച്ചില്ല എന്ന കാരണത്താൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റോ മാർക്ക് ലിസ്റ്റോ മറ്റ് അവശ്യരേഖകളോ തടഞ്ഞുവയ്ക്കുന്നതിന് പ്രധാനാധ്യാപകന് അധികാരമില്ല എന്നും കമ്മീഷൻ പറയുന്നു.
സ്കൂൾ കാപ്പിറ്റേഷൻ തുകയും സ്ക്രീനിംഗ് ടെസ്റ്റും അനുവദനീയമല്ല: ബാലാവകാശ കമ്മീഷൻ
02:15 AM May 23, 2019 | Deepika.com