കൊച്ചി: സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ ചമയ്ക്കപ്പെട്ട വ്യാജ രേഖ സംബന്ധിച്ച കേസിൽ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്നു സീറോ മലബാർ സഭാ സ്ഥിരം സിനഡ് അഭിപ്രായപ്പെട്ടു. വ്യാജരേഖയുടെ ഉറവിടവും അതിനു പിന്നിലെ ഗൂഢാലോചനയും സമഗ്രമായ അന്വേഷണത്തിനു വിധേയമാക്കണം.
വ്യാജരേഖാ കേസുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ തുടർനടപടികളെക്കുറിച്ചു തീരുമാനിക്കുന്നതിനുമായി കഴിഞ്ഞദിവസം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സ്ഥിരം സിനഡിന്റെ അടിയന്തര സമ്മേളനം ചേർന്നു. വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സമ്മേളനം വിശകലനം ചെയ്തു.
സഭാധികാരികളെയും സംവിധാനങ്ങളെയും വികലമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണു വ്യാജരേഖ നിർമിച്ചത് എന്നു യോഗം വിലയിരുത്തി. അതിനാൽ ഈ വ്യാജരേഖ നിർമിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനായി കേസ് അന്വേഷണം മുന്നോട്ടുപോകണമെന്നു യോഗം ആവശ്യപ്പെട്ടു.
എറണാകുളം-അങ്കമാലി അതിരൂപത കഴിഞ്ഞദിവസം ആവശ്യപ്പെട്ടതുപോലെ വ്യാജരേഖ സംബന്ധമായ എല്ലാ കാര്യങ്ങളും സമഗ്രമായി അന്വേഷിക്കണമെന്നതാണു സിനഡിന്റെയും നിലപാട്. ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തിലെ സെർവറിൽ രേഖകൾ കണ്ടെത്തിയെന്ന പരാമർശത്തിന്റെ അടിസ്ഥാനത്തിൽ അക്കാര്യവും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. എന്നാൽ, വ്യാജരേഖാ കേസിന്റെ അന്വേഷണം അട്ടിമറിക്കാനോ അന്വേഷണ ഉദ്യോഗസ്ഥരെ നിർവീര്യരാക്കാനോ ഉള്ള ശ്രമങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം.
അസാധാരണ കാര്യങ്ങളാണു വ്യാജരേഖാ കേസുമായി ബന്ധപ്പെട്ടു സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനാൽ സഭാംഗങ്ങൾ ജാഗ്രതയോടെയും അവധാനതയോടെയും കാര്യങ്ങൾ വിലയിരുത്തുകയും മനസിലാക്കുകയും ചെയ്യേണ്ടതുണ്ട്. അനാവശ്യ പ്രതികരണങ്ങളിലൂടെ സഭയിലെ ഐക്യവും കെട്ടുറപ്പും നഷ്ടപ്പെടുത്തുന്ന നടപടികൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
സീറോ മലബാർ സഭയിലെ ഒരു രൂപതയിൽ നടക്കുന്ന ഒറ്റപ്പെട്ട വിഷയത്തെ കത്തോലിക്കാസഭയുടെ മുഴുവൻ പ്രശ്നമായും സഭയെ പിളർപ്പിലേക്കു നയിക്കുന്ന ഭിന്നതയായും ചിത്രീകരിക്കുന്ന രീതിയിൽ ചില മാധ്യമങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യുന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത്തരം വാർത്താ അവതരണശൈലി ബന്ധപ്പെട്ടവർ തിരുത്തണമെന്നു സീറോ മലബാർ സഭാ മാധ്യമ കമ്മീഷൻ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
സഭയിൽ കൂട്ടായ്മയും ഐക്യവും വളരാൻ വിശ്വാസിസമൂഹം ഒരു മനസോടെ പ്രാർഥിക്കേണ്ട കാലമാണിത്. സംശയങ്ങളുടെ കാർമേഘങ്ങൾ നീക്കി സത്യം പുറത്തുവരുന്ന നാളുകൾ വിദൂരമല്ല എന്ന് പ്രത്യാശിക്കാം. നമ്മുടെ നാട്ടിൽ നിലവിലുള്ള നിയമവ്യവസ്ഥിതിയും കുറ്റാന്വേഷണ സംവിധാനവും ഇതിനു സഹായകമാകുമെന്നു മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ആൻണി തലച്ചെല്ലൂർ പത്രക്കുറിപ്പിൽ പറഞ്ഞു.
സമഗ്രമായ അന്വേഷണത്തിലൂടെ സത്യം പുറത്തുവരണം: സീറോ മലബാർ സഭ സ്ഥിരം സിനഡ്
01:16 AM May 23, 2019 | Deepika.com