കൊച്ചി: കൊച്ചിയിൽ 13 കോടിയുടെ ചരസ് പിടികൂടിയ കേസിൽ അറസ്റ്റിലായ പുതുവൈപ്പ് സ്വദേശി വർഗീസ് ജൂഡ്സണ് ലഹരി കടത്തിയിരുന്നത് ഓട്ടിസം ബാധിതനായ മകനെ മറയാക്കിയായിരുന്നുവെന്ന് എക്സൈസ് സംഘം.
അസുഖബാധിതനായ മകനെ വാഹനത്തിൽ ഇരുത്തി അതിനു പിറകിൽ ലഹരിമരുന്ന് ഒളിപ്പ് കടത്തുകയായിരുന്നു ഇയാളുടെ രീതി. ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി കുട്ടിയെ മറയാക്കി ഇത്തരം പ്രവൃത്തികൾ ചെയ്തതിലും ഇയാൾക്കെതിരേ നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ടോയെന്നു പരിശോധിക്കും. അസുഖം ബാധിച്ച കുട്ടിയെ കാണുന്പോൾ ചെക്ക് പോസ്റ്റുകളിലെ പരിശോധനയിൽനിന്ന് ഇയാളെ ഒഴിവാക്കിയിരുന്നു. നേപ്പാളിൽനിന്നു മയക്കുമരുന്നുകൾ കൊച്ചിയിലെത്തിച്ച ശേഷമാണ് ലഹരി കടത്തിനായി കുട്ടിയെ ഉപയോഗിച്ചിരുന്നത്.
റോഡ് മാർഗം നേപ്പാളിൽനിന്നു ചരസ് എത്തിക്കാൻ ഇയാൾ മറ്റാരുടെയും സഹായം തേടിയിരുന്നില്ല. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ, ബംഗളൂരു-ആന്ധ്ര-മഹാരാഷ്ട്ര -ഉത്തർപ്രദേശ് വഴി മഹീന്ദ്ര എസ് യുവി സ്വയം ഓടിച്ചാണ് ജൂഡ്സണ് നേപ്പാളിൽ പോകുകയും ചരസുമായി തിരികെ വരികയും ചെയ്തിരുന്നത്. ആയുധങ്ങളും മയക്കുമരുന്നുകളും പരിശോധനകളില്ലാതെ നേപ്പാളിൽനിന്ന് എളുപ്പത്തിൽ ഇന്ത്യയിലേക്കു കടത്താനാകുമെന്നു പ്രതി പറയുന്നു.
അവസാനമായി 10 കിലോഗ്രാം ചരസാണ് പ്രതി നേപ്പാളിൽനിന്ന് ഇന്ത്യയിലേക്ക് കടത്തിയത്. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽനിന്നാണ് ഇയാൾ ചരസ് കൊണ്ടുവന്നിരുന്നത്. മയക്കുമരുന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാനായി ’റെന്റ് എ കാർ’ ബിസിനസും ഇയാൾ ആരംഭിച്ചിരുന്നു.
മയക്കുമരുന്ന് മാഫിയകൾ തമ്മിൽ കുടിപ്പകയും ഒറ്റും കൂടുതലായതിനാൽ പണം വാങ്ങി ആളെ കൊല്ലുന്ന ക്വട്ടേഷൻ സംഘം രൂപീകരിച്ചു മേധാവിത്വം സ്ഥാപിക്കാനും അതുവഴി ഒരു സമാന്തര സാമ്രാജ്യം സ്ഥാപിക്കാനും ആയിരുന്നു ജൂഡ്സണ് പദ്ധതിയിട്ടിരുന്നത്. ഏതെങ്കിലും തരത്തിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായാൽ ഉദ്യോഗസ്ഥരെയും ഒറ്റുകാരെയും വധിച്ച ശേഷം നേപ്പാളിലേക്കു കടന്നുകളയാൻ ആയിരുന്നു നീക്കം. അതിനായി എപ്പോഴും തിര നിറച്ച പിസ്റ്റൾ കൈവശം വച്ചിരുന്നു.
എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐയുടെ നിയന്ത്രണത്തിലുള്ള ടോപ് നാർക്കോട്ടിക്സ് സീക്രട്ട് ഗ്രൂപ്പ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചിയിലുള്ള 50 ഓളം യുവാക്കളെ വിവിധ ഘട്ടങ്ങളിലായി പിടികൂടി വിശദമായി ചോദ്യം ചെയ്തതിൽനിന്നാണ് നേപ്പാളിൽനിന്നു കേരളത്തിലേക്ക് ചരസ് എത്തിക്കുന്ന പ്രധാന കണ്ണി ജൂഡ്സണനാണെന്നുള്ള വിവരം എക്സൈസിനു ലഭിക്കുന്നത്.
പിന്നീട് ഇയാൾ നടത്തിയ ഏതാനും ലഹരി കൈമാറ്റങ്ങൾ ചോർത്തിയെങ്കിലും എക്സൈസ് സംഘം എത്തുന്നതിന് മുൻപേ കൃത്യം നടത്തി പ്രതി രക്ഷപ്പെടുകയായിരുന്നു.
ലഹരികടത്ത് ഓട്ടിസം ബാധിച്ച മകനെ മറയാക്കി
01:16 AM May 23, 2019 | Deepika.com