കൊച്ചി: അബ്കാരി, മയക്കുമരുന്ന്, മോട്ടോർ വാഹനക്കേസുകളിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ കൊല്ലം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നടപടികൾ നിയമവിരുദ്ധമാണെന്നു കണ്ടെത്തി ഹൈക്കോടതി റദ്ദാക്കി. പ്രതികളെ കുറ്റവിമുക്തരാക്കിയ കേസുകൾ വീണ്ടും പരിഗണിക്കാനും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
പ്രതികളെ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന കാരണത്താൽ 1,622 കേസുകൾ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റദ്ദാക്കിയെന്നും ഇതു നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി കൊല്ലം ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് ഹൈക്കോടതിക്കു റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതിയുടെ വിജിലൻസ് വിഭാഗവും സമാനമായ റിപ്പോർട്ടാണു നൽകിയത്. തുടർന്നു വിഷയം സ്വമേധയാ ഹർജിയായി പരിഗണിക്കുകയായിരുന്നു.
ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 258 പ്രകാരം കേസിന്റെ ഏതു ഘട്ടത്തിലും നടപടി അവസാനിപ്പിക്കാൻ മജിസ്ട്രേട്ടിന് അധികാരമുണ്ട്. ഇതുപയോഗിച്ചാണ് മജിസ്ട്രേട്ട് പ്രതികളെ കുറ്റവിമുക്തരാക്കിയത്. എന്നാൽ പ്രോസിക്യൂഷനു പ്രതികളെ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താൽ കേസ് നടപടികൾ അവസാനിപ്പിക്കാൻ മജിസ്ട്രേട്ടിനു കഴിയില്ലെന്നും ഈ അധികാരം വിനിയോഗിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതിക്കെതിരേ പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്നു കോടതിക്കു ബോധ്യമാകുന്ന അസാധാരണ സാഹചര്യങ്ങളിലും മറ്റുമാണ് ഈ അധികാരം വിനിയോഗിക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഈ കേസുകളിൽ പ്രതികളുടെ സാന്നിധ്യം ഉറപ്പാക്കാൻ കോടതിയുടെ ഭാഗത്തുനിന്ന് ആത്മാർഥമായ ശ്രമം ഉണ്ടായില്ലെന്നും മജിസ്ട്രേട്ട് അധികാര പരിധി മറികടന്നെന്നും സിംഗിൾബെഞ്ച് വിലയിരുത്തി. 2016 ജൂണ് ഒന്നു മുതൽ ഡിസംബർ 31 വരെ കൊല്ലം ജുഡീഷൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി (മൂന്ന്) തീർപ്പാക്കിയ കേസുകളാണ് ഹൈക്കോടതി പരിഗണിച്ചത്.
1,622 കേസുകൾ റദ്ദാക്കിയ കീഴ്ക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കി
01:16 AM May 23, 2019 | Deepika.com