കൊച്ചി: കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിനു പിന്നാലെ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ പിഴയിനത്തിൽ ലഭിച്ചത് 1.8 കോടി രൂപ. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നാണ് ബസുകൾക്കു മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയത്.
കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 5,286 ബസുകളാണ് വിവിധ ക്രമക്കേടുകളുടെ പേരിൽ പിടിയിലായത്. ഭൂരിഭാഗം ബസുകളും കോണ്ട്രാക്ട് കാരിയർ സർവീസ് നടത്തുന്നതിനു മാത്രം അനുമതി നേടിയ ശേഷം വിവിധ സ്റ്റോപ്പുകളിൽനിന്നു യാത്രക്കാരെ കയറ്റി സ്റ്റേജ് കാരിയർ സർവീസ് നടത്തുന്നവയാണെന്നു തെളിഞ്ഞിട്ടുണ്ട്. അമിതവേഗത്തിന് 206 കേസുകളെടുത്തു. പലതും ഇതര സംസ്ഥാന വാഹന രജിസ്ട്രേഷൻ ഉള്ളവയാണ്. അമിതവേഗം ചുമത്തി 82,400 രൂപപിഴയായി ഈടാക്കി. പിഴ ചുമത്തിയ നൂറുകണക്കിനു വാഹനങ്ങൾ ഇപ്പോഴും പിഴ അടയ്ക്കാനുള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ മാസം 20ന് തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു യാത്രികരോടു കല്ലട ബസിലെ ജീവനക്കാരുടെ അതിക്രമം. വ്യാപക പരാതികൾ ഉയർന്നു വന്നതോടെയാണ് മോട്ടോർ വാഹനവകുപ്പ് പരിശോധന ആരംഭിച്ചത്. ബസുകളിലെ പരിശോധന ഇപ്പോഴും തുടരുന്നുണ്ട്.
ബസുകളിലെ പരിശോധന: പിഴയിട്ടത് 1.8 കോടി രൂപ
12:59 AM May 23, 2019 | Deepika.com