കൊച്ചി: പി.വി. അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് അബ്ദുൾ ലത്തീഫിന്റെ പേരിൽ മലപ്പുറം ചീങ്കണ്ണിപ്പാലയിലുള്ള ഭൂമിയിലെ വിവാദ തടയണയിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിൽ ഭൂവുടമ പരാജയപ്പെട്ടെന്ന് ഹൈക്കോടതി. തടയണ പൊളിക്കാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ അബ്ദുൾ ലത്തീഫ് നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ, തടയണയിൽനിന്നു വെള്ളം ഒഴുക്കിവിടാൻ മലപ്പുറം ജില്ലാ ജിയോളജിസ്റ്റ് നിർദേശിച്ച നടപടി ഉടൻ നടപ്പാക്കുമെന്നു ഹർജിക്കാരൻ ഉറപ്പു നൽകി. ഹർജി മേയ് 30ന് വീണ്ടും പരിഗണിക്കും.
ജൂണ്‍ ആദ്യവാരം മണ്‍സൂണ്‍ തുടങ്ങുമെന്നതിനാൽ മേയ് 30നകം തടയണയിലെ വെള്ളം പൂർണമായും ഒഴുക്കിവിടണമെന്നു ഹൈക്കോടതി വാക്കാൽ പറഞ്ഞു. ഇതു നേരത്തേ പറഞ്ഞിട്ടും ചെയ്യാത്തതെന്തുകൊണ്ടാണ്? കഴിഞ്ഞ പ്രളയത്തിൽനിന്നു പാഠം പഠിച്ചില്ലേ? തടയണമൂലം അപകടമുണ്ടാക്കണോ? മറ്റൊരു ദുരന്തം വരുത്തിവയ്ക്കരുത്. കോടതിയെ നടപടിയെടുക്കാൻ നിർബന്ധിതരാക്കരുതെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.
അനധികൃതമായി നിർമിച്ച തടയണയിൽ വെള്ളം കെട്ടി നിർത്തുന്നതു മഴക്കാലത്ത് ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്നും ഈ ഭൂമിക്കു താഴെയുള്ള കോളനിയിലെ ജനങ്ങളുടെ ജീവിതം അപകടത്തിലാക്കുമെന്നും ജിയോളജിസ്റ്റ് ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്നാണ് തടയണ തുറന്നുവിടാൻ ഹൈക്കോടതി ഏപ്രിൽ പത്തിന് ഉത്തരവിട്ടിരുന്നത്.
തടയണയിലെ വെള്ളം 30നകം തുറന്നുവിടണം: ഹൈക്കോടതി
12:59 AM May 23, 2019 | Deepika.com