മങ്കൊന്പ്: പുഞ്ചകൃഷിയുടെ നെല്ലുസംഭരിച്ചയിനത്തിൽ സപ്ലൈകോയിൽനിന്നു കർഷകർക്കുള്ള നെല്ലുവില വിതരണം മരവിപ്പിച്ചു. കർഷകർ കടുത്ത ആശങ്കയിൽ. സർക്കാരിൽനിന്ന് അനുവദിച്ചിരുന്ന തുക തീർന്നതോടെയാണ് വില നൽകുന്നതു നിർത്തിവച്ചതെന്നാണ് ബാങ്കുകളിലെത്തിയ കർഷകർക്കു ലഭിച്ച വിശദീകരണം.
പ്രളയശേഷം ഇറക്കിയ പുഞ്ചകൃഷിയിൽ അധിക വിളവു ലഭിച്ചതാണു പ്രതിസന്ധികൾക്കു കാരണമായത്. മുൻ വർഷത്തെ അപേക്ഷിച്ച ഇത്തവണ ഒന്നര ലക്ഷം മെട്രിക് ടണ്‍ നെല്ല് അധികമായി ലഭിച്ചു. ഇത്തവണ 1,400 കോടി രൂപയാണ് സർക്കാരിൽനിന്നു നെല്ലുവിലയിനത്തിൽ അനുവദിച്ചിരുന്നത്. ഇത്രയും തുക കൊടുത്തു തീർത്തതോടെയാണ് അധികമായി വന്ന തുക വിതരണം മുടങ്ങിയത്.
കഴിഞ്ഞ വർഷം 1,100 കോടി രൂപയാണ് അനുവദിച്ചിരുന്നത്. കഴിഞ്ഞ വർഷം 5.4 ലക്ഷം മെട്രിക് ടണ്‍ നെല്ല് ഉത്പാദിപ്പിച്ചപ്പോൾ, ഇത്തവണത്തെ ഉത്പാദനം 6.7 ദശലക്ഷം മെട്രിക് ടണ്ണായി കൂടി. നിലവിലെ കണക്കു പ്രകാരം 238 കോടി രൂപ അധികമായി ലഭിച്ചാലെ മുഴുവൻ കർഷകർക്കും പണം ലഭ്യമാക്കാനാകൂ. 24,765 കർഷകർക്കാണ് നിലവിൽ സംഭരിച്ചയിനത്തിൽ ഇനിയും നെല്ലുവില ലഭിക്കാനുള്ളത്. എന്നാൽ, സംസ്ഥാനത്ത് ഇനിയും നെല്ലുസംഭരണം നടക്കാനുണ്ട്.
ആലപ്പുഴ ജില്ലയിൽനിന്ന് ഇത്തവണ 1,89,000 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. 1.38 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് കുട്ടനാട്ടിൽനിന്നു സംഭരിച്ചത്. കുട്ടനാട്ടിലെ നെല്ലുസംഭരണം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. അതേസമയം, ഒരാഴ്ചയക്കുള്ളിൽ പ്രശ്നത്തിനു പരിഹാരമാകുമെന്നാണു സപ്ലൈകോ അധികൃതർ പറയുന്നത്. സാധാരണയായി കഴിഞ്ഞ മൂന്നു വർഷങ്ങളിലെ ഉത്പാദനത്തിന്റെ ശരാശരി കണക്കനുസരിച്ചാണ് മുൻകൂട്ടി നെല്ലുവില സർക്കാരിനോട് ആവശ്യപ്പെടുന്നത്.
എന്നാൽ, ഇത്തവണത്തെ അപ്രതീക്ഷിത അധിക വിളവ് കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇതു മനസിലാക്കിയതോടെ നേരത്തെ 225 കോടി രൂപ സർക്കാരിനോട് അധികമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തുക അനുവദിക്കുന്നതിനു മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്. ബുധനാഴ്ചത്തെ യോഗത്തിൽ ഇക്കാര്യം തീരുമാനമാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പാഡി മാർക്കറ്റിംഗ് ഓഫീസർ എ.വി.സുരേഷ്കുമാർ ദീപികയോടു പറഞ്ഞു.
സപ്ലൈകോ നെല്ലുവില വിതരണം മരവിപ്പിച്ചു; കർഷകർ ആശങ്കയിൽ
12:59 AM May 23, 2019 | Deepika.com