കളമശേരി: മുപ്പതാമതു കുസാറ്റ് രാജ്യാന്തര ചെസ് ടൂർണമെന്റിൽ തമിഴ്നാട്ടിൽനിന്നുള്ള പത്തു വയസുകാരൻ ഇളംപർത്തി ജേതാവായി. എട്ടു റൗണ്ടുകളിൽനിന്നായി എഴര പോയിന്റ് നേടിയാണ് ഇന്റർനാഷണൽ മാസ്റ്റർമാരുൾപ്പെടെ 350 പേരെ ഇളംപർത്തി മറികടന്നത്.
ഏഴു പോയിന്റോടെ എ.എൽ. മുത്തയ്യ, അഭിനവ് ചക്രപാണി ശാന്താലയൻ എന്നിവരാണ് രണ്ടാം സ്ഥാനത്ത്. ആറര പോയിന്റോടെ ശെൽവ മുരുകൻ, രാം എസ്. കൃഷ്ണൻ, അഖിലൻ, മണികണ്ഠൻ, കെ.ആർ. മധുസൂദനൻ, എം.ആർ. സൂരജ്, സഞ്ജയ് എസ്. പിള്ള എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
കുസാറ്റ് സെമിനാർ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ പ്രോ വൈസ് ചാൻസലർ പ്രഫ. പി.ജി. ശങ്കരൻ സമ്മാനദാനം നിർവഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. ശശി ഗോപാലന്റെ അധ്യക്ഷതവഹിച്ചു. ചീഫ് ആർബിട്രേറ്റർ പ്രഫ. അനന്തരാമൻ രത്തിനം, ഡോ. ഉണ്ണി, ഡോ. അജിത്ത് മോഹൻ, എം.എസ്. അനന്തകൃഷ്ണൻ, എ.എസ്. സിനേഷ്, ആൻസൺ പി. ആന്റണി എന്നിവർ പ്രസംഗിച്ചു.
കുസാറ്റ് ചെസ്: പത്തു വയസുകാരനായ ഇളംപർത്തിക്കു കിരീടം
12:39 AM May 23, 2019 | Deepika.com