തൃശൂർ: ടെമ്പോ ട്രാവലർ ഇടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട കേസിൽ വാഹനത്തിന്റെ ഇൻഷ്വറൻസ് പരിരക്ഷ വ്യാജമെന്നു കണ്ടെത്തി. വ്യാജ ഇൻഷ്വറൻസ് രേഖയുണ്ടാക്കിയതിനു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചപ്പോഴാണു കള്ളി വെളിച്ചത്തായത്. യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുടെ ഇൻഷ്വറൻസ് പരിരക്ഷയുണ്ടെന്ന രേഖയാണ് വാഹനമുടമ മംഗലാപുരം സ്വദേശി ജയപ്രകാശ് പോലീസിൽ ഹാജരാക്കിയിരുന്നത്.
ഇൻഷ്വറൻസ് കമ്പനി നിയോഗിച്ച ഇൻവെസ്റ്റിഗേറ്റർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടുപിടിച്ചത്. ഇൻഷ്വറൻസ് കമ്പനിയുടെ നിർദേശാനുസരണം ഇൻവെസ്റ്റിഗേറ്റർ ജോർജ് തട്ടിൽ നൽകിയ പരാതിയിൽ വലപ്പാട് പോലീസ് കേസെടുക്കുകയായിരുന്നു. വാഹന ഉടമയുടെ ഇൻഷ്വറൻസ് ഏജന്റോ വാഹന ഉടമതന്നെയോ ആകാം വ്യാജ ഇൻഷ്വറൻസ് രേഖ തയാറാക്കിയത്. യഥാർഥ പ്രതി ആരെന്നു കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞവർഷം ജനുവരി 27 നാണ് ടെമ്പോ ട്രാവലർ ഇടിച്ച് രണ്ടുപേർ മരിച്ചത്. എടമുട്ടം കൊടുങ്ങൂക്കാരൻ മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ ഹംസ (68), അടിമയുടെ മകൻ വീരാൻ കുഞ്ഞ് (73) എന്നിവരാണു മരിച്ചത്. വീരാൻകുഞ്ഞിന്റെ ബന്ധുക്കൾ 11 ലക്ഷം രൂപയും ഹംസയുടെ ബന്ധുക്കൾ 10 ലക്ഷം രൂപയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎസിടി കോടതിയെ സമീപിച്ചു.
യഥാർഥത്തിൽ 2017 ഡിസംബർ 28 വരെയുള്ള പരിരക്ഷ മാത്രമേ വാഹനത്തിന് ഉണ്ടായിരുന്നുള്ളൂ. അവസാനം അടച്ച പ്രീമിയം 19,968 രൂപയായിരുന്നു. ഇൻഷ്വറൻസ് പരിരക്ഷയുടെ കാലാവധി കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് അപകടം സംഭവിച്ചത്.
രണ്ടു പേരുടെ ജീവനെടുത്ത വാഹനത്തിന്റെ ഇൻഷ്വറൻസ് വ്യാജം; കേസെടുത്തു
12:39 AM May 23, 2019 | Deepika.com