കൊച്ചി: സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തതിനെതിരേ നൽകിയ ഹർജിയിൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇടപെട്ടില്ലെന്നാരോപിച്ചു വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു സർക്കാരിനു നോട്ടീസ് നൽകാൻ ഉത്തരവിട്ടു.
2017 ഡിസംബർ ഒന്പതിനു അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സസ്പെൻഡ് ചെയ്തതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണു സർക്കാർ നടപടിയെന്നും ജേക്കബ് തോമസിന്റെ ഹർജിയിൽ പറയുന്നു. ഓഖി ദുരന്തത്തെത്തുടർന്നു കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സർക്കാർ നടപടിയെടുത്തില്ലെന്നാണു ജേക്കബ് തോമസ് പ്രസംഗിച്ചത്.
സർക്കാരിന്റെ നയത്തെയല്ല, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയെയാണു വിമർശിച്ചതെന്നും അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണു സസ്പെൻഡ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു. സ്രാവുകൾക്കൊപ്പം നീന്തുന്പോൾ എന്ന ആത്മകഥയെഴുതിയതും കാര്യവും കാരണവുമെന്ന പുസ്തകം എഴുതിയതും ചട്ടലംഘനമാണെന്നു മെമ്മോയിൽ പറയുന്നുണ്ട്. പുസ്തകമെഴുതാൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നില്ലെന്നിരിക്കേ ഇതു നിയമപരമായ നടപടിയല്ല.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സസ്പെൻഷനും വകുപ്പുതല നടപടികളും റദ്ദാക്കാൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹർജി നൽകിയെങ്കിലും ഇടപെട്ടില്ലെന്നു ഹർജിയിൽ പറയുന്നു.
ഇതിനിടെ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ ഡ്രഡ്ജർ വാങ്ങിയതിൽ 14.96 കോടി രൂപയുടെ അഴിമതി ഉണ്ടെന്നാരോപിച്ചു തനിക്കെതിരേ രജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് റദ്ദാക്കാൻ ജേക്കബ് തോമസ് നൽകിയ മറ്റൊരു ഹർജി പരിഗണിക്കുന്നതിൽനിന്നു ജഡ്ജി പിന്മാറി. ഇന്നലെ ഹർജി പരിഗണനയ്ക്കു വന്നപ്പോൾ ജസ്റ്റീസ് പി. ഉബൈദ് ഹർജി കേൾക്കുന്നതിൽനിന്നു പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.
ജേക്കബ് തോമസിന്റെ ഹർജി: സർക്കാരിനു നോട്ടീസ്
12:39 AM May 23, 2019 | Deepika.com