കോട്ടയം: മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതിനു കസ്റ്റഡിയിൽ എടുത്ത യുവാവ് മണർകാട് പോലീസ് സ്റ്റേഷനിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ രണ്ടു പോലീസുകാർക്കു സസ്പെൻഷൻ. മണർകാട് സ്റ്റേഷനിലെ ജിഡി ചാർജ് എഎസ്ഐ പ്രസാദ്, പാറാവുകാരനായ സെബാസ്റ്റ്യൻ വർഗീസ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഹരിശങ്കർ സസ്പെൻഡ് ചെയ്തത്.
മേൽനോട്ട വീഴ്ച വരുത്തിയ സ്റ്റേഷൻ ഹൗസ് ഓഫീസർ സിഐ കെ. ഷിജിക്കെതിരേ വകുപ്പുതല നടപടിക്കും ശിപാർശയുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 9.30നാണു മണർകാട് അരീപ്പറന്പ് മഹാത്മാ കോളനിയിൽ എടത്തറയിൽ പരേതനായ ശശിയുടെ മകൻ യു. നവാസ് (27) മണർകാട് പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പാർഥസാരഥി പിള്ള നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരേയുള്ള നടപടി. മദ്യപിച്ചു ബഹളം വയ്ക്കുന്ന നവാസിനെ പ്രോട്ടക്ടഡ് കസ്റ്റഡിയിലാണ് സ്റ്റേഷനിൽ എത്തിച്ചത്. കസ്റ്റഡിയിൽ എടുത്തയാളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ എഎസ്ഐക്കും പാറാവുകാരനും ജാഗ്രതക്കുറവ് ഉണ്ടായി. പ്രതി ശൗചാലയത്തിൽ പോയത് ഇവർ ശ്രദ്ധിച്ചിരുന്നില്ല. ഇതു വീഴ്ചയായി കണ്ടാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. സിഐക്കെതിരായ നടപടിയിൽ തീരുമാനം എടുക്കേണ്ടതു കൊച്ചി റേഞ്ച് ഐജിയാണ്.
മദ്യപിച്ചു വീട്ടിൽ ബഹളമുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നു പോലീസ് എത്തി കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിലേക്കു കൊണ്ടുവരികയായിരുന്നു. അക്രമാസക്തനായ നവാസിനെ നാട്ടുകാർ പിടികൂടിയാണു പോലീസിൽ ഏൽപ്പിച്ചത്. ഇവിടെനിന്നു വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പോൾ, തന്നെ ബന്ധുക്കളും ഭാര്യയും ചേർന്നു മർദിച്ചതായി നവാസ് ഡോക്ടർക്കു മൊഴി നൽകിയിരുന്നു. സ്റ്റേഷനിൽ എത്തിയ ശേഷം ശാന്തനായ നവാസിനെ സെല്ലിനു മുന്നിലാണ് ഇരുത്തിയിരുന്നത്.
ഇവിടെനിന്ന് ഇയാൾ രാവിലെ 8.45നാണ് ആദ്യം ശൗചാലയത്തിൽ കയറുന്നത്. ഇത് ആത്മഹത്യ ചെയ്യുന്നതിനു മുന്നോടിയായി പരിസരം നീരീക്ഷിക്കാനായിരുന്നു എന്നാണ് പോലീസ് വിലയിരുത്തുന്നത്. നവാസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്.
ഈ പരിക്കുകൾ ബന്ധുക്കളുമായുണ്ടായ സംഘർഷത്തിലുണ്ടായതാണെന്നാണു പോലീസ് നിഗമനം. തൂങ്ങിമരണം തന്നെയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച നവാസിന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. സംസ്കാരം നടത്തി.
പ്രതി സ്റ്റേഷനിൽ മരിച്ച സംഭവം: രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ
12:39 AM May 23, 2019 | Deepika.com