കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നടൻ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി പിന്നീടു പരിഗണിക്കാൻ മാറ്റി. കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ വിട്ടുകിട്ടാൻ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വിധി വന്നശേഷം പരിഗണിക്കാനാണു അപ്പീൽ മാറ്റിയത്. നേരത്തെ ഈ ആവശ്യം ഉന്നയിച്ചു ദിലീപ് നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.
ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ വിചാരണ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തതായി ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് സുപ്രീം കോടതിയുടെ വിധി വന്നശേഷം അപ്പീൽ പരിഗണിക്കാമെന്നു പറഞ്ഞു ഡിവിഷൻ ബെഞ്ച് മാറ്റിയത്. സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന നടൻ ദിലീപിനെതിരേയുള്ള കേസിൽ മാധ്യമ ശ്രദ്ധയുണ്ടാവുന്നതു സ്വാഭാവികമാണെന്നും കേസിൽ ഉൾപ്പെട്ടിരുന്നില്ലെങ്കിലും ദിലീപ് മാധ്യമശ്രദ്ധയിലുള്ള വ്യക്തിയല്ലേയെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു. കേസിൽ മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന ദിലീപിന്റെ വാദത്തെത്തുടർന്നാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വാക്കാൽ പറഞ്ഞത്.
യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ഏതുതരം അന്വേഷണം വേണമെന്ന് പ്രതിക്കു പറയാനാവില്ലെന്നു ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. കെട്ടിച്ചമച്ച കേസാണിതെന്നും ശരിയായ രീതിയിൽ അന്വേഷണം നടക്കുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. സിബിഐ അന്വേഷണം വന്നാൽ വിചാരണ കൂടാതെതന്നെ കുറ്റവിമുക്തനാക്കപ്പെടും എന്നും പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, കേസന്വേഷണം ശരിയായ രീതിയിൽ നടക്കുന്നെന്നു മുന്പ് സിംഗിൾ ബെഞ്ച് വിലയിരുത്തിയിട്ടുണ്ടെന്നും അന്വേഷണം ശരിയായി നടന്നില്ലെന്നതു ഹർജിക്കാരന്റെ കാഴ്ചപ്പാട് മാത്രമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സിബിഐ അന്വേഷണം: ദിലീപിന്റെ അപ്പീൽ ഹൈക്കോടതി മാറ്റി
12:39 AM May 23, 2019 | Deepika.com