കൊച്ചി: വിദേശ ട്രോളറുകളുടെ ആഴക്കടൽ മത്സ്യബന്ധനത്തിലൂടെയുണ്ടാകുന്ന നഷ്ടം കണക്കാക്കി റിപ്പോർട്ടു നൽകണമെന്ന ഹൈക്കോടതി ഉത്തരവു നടപ്പാക്കാതിരുന്നതിനെത്തുടർന്നു കേസിൽ നേരിട്ടു ഹാജരായ കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയത്തിലെ ഫിഷറീസ് ഡെവലപ്മെന്റ് കമ്മീഷണർ ഡോ.പി. പോൾ പാണ്ഡ്യനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
ഡൽഹിയിലിരിക്കുന്നു എന്നതുകൊണ്ട് നിയമത്തിന് അതീതനാണെന്നു കരുതരുതെന്നും റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം വേണമായിരുന്നെങ്കിൽ അതാവശ്യപ്പെടണമായിരുന്നെന്നും ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. നാളെ റിപ്പോർട്ടുമായി വീണ്ടും ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി.
വിദേശ ട്രോളറുകൾ ആഴക്കടലിൽ നടത്തുന്ന മത്സ്യബന്ധനത്തിലും കച്ചവടത്തിലും രാജ്യത്തിനു വൻ തുക നഷ്ടമുണ്ടെന്നും ഇതു തടയണമെന്നുമാവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലിം നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. മാർച്ച് 31ന് നഷ്ടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതു പാലിക്കാത്തതിനെത്തുടർന്ന് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജി നൽകി. തുടർന്നാണ് പോൾ പാണ്ഡ്യൻ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചത്.
ഡോ. പി. പോൾ പാണ്ഡ്യനെതിരേ കോടതിയുടെ രൂക്ഷ വിമർശനം
12:39 AM May 23, 2019 | Deepika.com