കോഴിക്കോട്: കളക്ടറേറ്റിലെ ഒന്നാം നിലയിൽ തീപിടിത്തം.ഡി ബ്ളോക്കിലെ ഒന്നാം നിലയിൽ തപാൽ ഓഫീസിനോട് ചേർന്നുള്ള ഡൈനിംഗ് മുറിയിലാണ് ഇന്നലെ ഉച്ചയ്ക്ക് 2.40 ന് തീപിടിച്ചത്. മുറിയിൽസൂക്ഷിച്ചിരുന്ന ഫയലുകൾക്കടിയിൽ നിന്നും പുക ഉയരുകയായിരുന്നു.
ജീവനക്കാർ പുറത്തേക്കോടി രക്ഷപ്പെട്ടു.സമീപത്തെ ഓഫീസിലെ ജീവനക്കാർ ഉടൻ തന്നെ ഫയർസ്റ്റേഷനിൽ വിവരം അറിയിച്ചു. ഇലക്ട്രിക് സെക്ഷനിൽ അറിയിച്ച് വൈദ്യുതി വിച്ഛേദിച്ചതിനാൽ വലിയ അപകടം ഒഴിവായി. ഒന്നാം നിലയിലായതിനാൽ ജീവനക്കാരെ പെട്ടെന്നു തന്നെ ഒഴിപ്പിച്ചു.
വെള്ളിമാട്കുന്ന്, ബീച്ച് ഫയർസ്റ്റേഷനുകളിൽ നിന്നായി രണ്ടുയൂണിറ്റ് വീതവും വെള്ളിമാടുകുന്നിലെ ഒരു മിനി വാട്ടർ മിസ്റ്റും എത്തിയാണ് പുക നിയന്ത്രണവിധേയമാക്കിയത്. ഇരുന്പ് അലമാര, രണ്ട് കസേരകൾ, വാട്ടർ പ്യൂരിഫയർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നിവയും കത്തി നശിച്ചു. മുറിയിലെ സീലിംഗ് അടർന്നിട്ടുണ്ട്. അലമാരയിലും ഇരുന്പ് ബോക്സിലുമായി സൂക്ഷിച്ചിരുന്ന രേഖകൾ ഭാഗികമായി കത്തിനശിച്ചു. നശിച്ചത് വിലപിടിപ്പുള്ള രേഖകളല്ലെന്നും വിവിധ സെക്ഷനുകളിലെ പഴയ ഫയലുകളുടെ പകർപ്പുകളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ രേഖകളുമാണെന്നും ജീവനക്കാർ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട് കളക്ടറേറ്റിൽ തീപിടിത്തം; ഫയലുകൾ കത്തിനശിച്ചു
01:12 AM Sep 23, 2017 | Deepika.com