കൊച്ചി: തൊടുപുഴയില്‍ ഏഴു വയസുകാരനായ കുട്ടിയെ അമ്മയുടെ കാമുകന് ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിക്കെതിരേ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയിലാണു പോലീസിന്റെ വിശദീകരണം.
അമ്മയുടെ സുഹൃത്തും കാമുകനുമായ അരുണ്‍ ആനന്ദിന്റെ പീഡനങ്ങളെത്തുടര്‍ന്നു തലച്ചോറിനു ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാര്‍ച്ച് 28നു കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ ആറിനു മരിച്ചു. സംഭവത്തെത്തുടര്‍ന്ന് അരുണ്‍ ആനന്ദിനെതിരേ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തു. കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരനെ ലൈംഗികമായി പീഡിപ്പിച്ചതിനും കുട്ടിയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന പണം തട്ടിയെടുത്തതിനും അരുണ്‍ ആനന്ദിനെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈ കുട്ടികളുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചു ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പുനരന്വേഷണം നടക്കുകയാണെന്നും സ്റ്റേറ്റ്മെന്റില്‍ പറയുന്നു. ഏഴു വയസുകാരന്റെ മരണത്തില്‍ അമ്മയ്ക്കും പങ്കുണ്ടെന്നു കണ്ടെത്തി ഇവരെയും കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോള്‍ ജാമ്യത്തിലിറങ്ങി. കുട്ടിയെ ആശുപത്രില്‍ എത്തിച്ചപ്പോള്‍ സോഫയില്‍നിന്നു വീണു പരിക്കേറ്റെന്നാണ് അമ്മ പറഞ്ഞത്.
കുട്ടിയെ ആക്രമിച്ച സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്നു കണ്ടെത്തിയാണ് അമ്മയ്ക്കെതിരേ കേസെടുത്തത്. ഇളയകുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഉറപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏഴു വയസുകാരന് മരിച്ച സംഭവത്തില്‍ അന്വേഷണത്തിനു ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഹൈക്കോടതി ചീഫ് ജസ്റ്റീസിനു കത്ത് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണു വിഷയം ഹൈക്കോടതി സ്വമേധയാ ഹര്‍ജിയായി പരിഗണിക്കാന്‍ തീരുമാനിച്ചത്. ഈ ഹര്‍ജിയിലാണ് തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസ് അന്വേഷണ പുരോഗതി വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നല്‍കിയത്.
ഏഴു വയസുകാരന്റെ കൊലപാതകം: കോടതിക്കു വിശദീകരണം നൽകി
01:04 AM May 22, 2019 | Deepika.com