തൃശൂർ: കേരളത്തിലെ 44 നദികളിൽ, മാലിന്യങ്ങളും ചണ്ടിയും മണ്ണും നിറഞ്ഞ 21 നദികൾ ശുദ്ധീകരിച്ച് പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഓരോ നദിയും ശുചീകരിക്കാൻ യോജ്യമായ കർമപദ്ധതി തയാറാക്കാനുള്ള നടപടികളാണ് പ്രാഥമികമായി ആരംഭിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞവർഷം പ്രളയത്തിനുശേഷമാണ് വിവിധ തടസങ്ങൾമൂലം നീരൊഴുക്കില്ലാത്ത 21 നദികൾ പുരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനായി ഡിസംബറിൽ പരിസ്ഥിതി സെക്രട്ടറി പി.എച്ച്. കുര്യൻ അധ്യക്ഷനായി സംസ്ഥാന നദി പുനരുജ്ജീവന കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ നിർദേശം അനുസരിച്ചാണ് എല്ലാ ജില്ലയിലും മലിനീകരണ നിയന്ത്രണ ബോർഡിലേയും ജലസേചന വകുപ്പിലേയും എൻജിനിയർമാർ നദീതടങ്ങൾ സന്ദർശിച്ച് ശുചീകരണത്തിനുള്ള കർമപദ്ധതികൾ തയാറാക്കുന്നത്.
കാലവർഷം തുടങ്ങുന്നതിനുമുമ്പേ പദ്ധതി പൂർത്തിയാക്കേണ്ടതായിരുന്നെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പു വന്നതോടെ രണ്ടര മാസമായി നടപടികളൊന്നും ഉണ്ടായില്ല. ജില്ലാതലത്തിൽ കർമപദ്ധതി തയാറാക്കി സംസ്ഥാന നദി പുനരുജ്ജീവന കമ്മിറ്റിയുടെ അംഗീകാരം തേടാനാണ് ഇപ്പോഴത്തെ നിർദേശം. ഇതനുസരിച്ച് രണ്ടു ദിവസമായി വിവിധ ജില്ലകളിലെ ഉദ്യോഗസ്ഥർ പുഴകൾ സന്ദർശിച്ചു. ഹരിത കേരളത്തിന്റ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ഈ മാസം 29 മുതൽ 31 വരെ നടക്കുന്ന ‘’’’ജലസംഗമ’ത്തിനു മുമ്പ് ശുചീകരണ പദ്ധതിക്ക് അന്തിമരൂപം നൽകും. ഈയാഴ്ച അവസാനത്തോടെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിലും വിഷയം ഉയർന്നുവന്നേക്കും.
മാലിന്യം നീക്കി 21 നദികൾ പുനരുജ്ജീവിപ്പിക്കുന്നു
01:04 AM May 22, 2019 | Deepika.com