പത്തനംതിട്ട: ഇന്നലെ അന്തരിച്ച ഫാ. ഫിലിപ്പോസ് നടമലയുടേത് നിലയ്ക്കലിനുവേണ്ടി ഉഴിഞ്ഞുവച്ച സന്ന്യാസ ജീവിതമായിരുന്നു. എല്ലാവരെയും സ്നേഹിക്കുകയും കരുതുകയും ചെയ്ത ഫാ. ഫിലിപ്പോസ് നടമല സ്വീകരിച്ച സന്ന്യാസത്തിന്റെ സന്ദേശം സമൂഹത്തിനു നൽകിയത് വേറിട്ടൊരു സന്ദേശം.
1978ൽ കുരിശുമല ആശ്രമത്തിന്റെ പടികൾ ഇറങ്ങുന്പോൾ അദ്ദേഹത്തിന്റെ ലക്ഷ്യം കിഴക്കൻ മലയോരത്തെ നിലയ്ക്കൽ വനമേഖലയായിരുന്നു. മാർത്തോമ്മാ ശ്ലീഹയുടെ പാദസ്പർശമേറ്റ നിലയ്ക്കലിൽ സർവമത സൗഹാർദത്തോടെ ഒരു ദേവാലയം ഉയരണമെന്ന് അദ്ദേഹം ആശിച്ചു. അതിനുവേണ്ടി ചായൽപ്പടി എന്ന പേരിൽ ഒരു ആശ്രമം സ്ഥാപിച്ച ഫാ.ഫിലിപ്പോസ് നടമല പിന്നീട് നേരിടേണ്ടിവന്നത് ഒട്ടേറെ വെല്ലുവിളികളായിരുന്നു.
റോഡുകളും സ്കൂളുകളും ആശുപത്രികളുമുളള ആവാസയോഗ്യമായ പ്രദേശമായി ഈ ഗ്രാമത്തെ മാറ്റുവാൻ ആങ്ങമൂഴി നിവാസികളെ സഹായിച്ചു. രണ്ട് സ്കൂളുകൾ അദ്ദേഹം മുൻകൈയെടുത്ത് സ്ഥാപിച്ചു. കാവി വസ്ത്ര ധാരിയായി വെളുത്ത നീളൻ താടിയുള്ള പാൽ പുഞ്ചിരി തൂകുന്ന ശ്രേഷ്ഠാചാര്യൻ, ആങ്ങമൂഴി ചായൽപ്പടി ആശ്രമത്തിന്റെ ശാന്തമായ അന്തരീക്ഷത്തിൽ കഴിയുന്ന അദ്ദേഹത്തെ കാണുന്നത് തന്നെ അനേകരിൽ ദൈവിക ഭാവം ഉണർത്തുന്നതായിരുന്നു.
ഫാ. ഫിലിപ്പോസ് നടമല: നിലയ്ക്കലിനുവേണ്ടി ഉഴിഞ്ഞുവച്ച സന്ന്യാസ ജീവിതം
01:04 AM May 22, 2019 | Deepika.com