തിരുവനന്തപുരം: കോട്ടയത്ത് മണർകാട് പോലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ കഴിഞ്ഞ ആൾ മരിച്ചതുമായി ബന്ധപ്പെട്ട് കുറ്റക്കാരായ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും എതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എറണാകുളം റേഞ്ച് ഐജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും നിർദേശം നൽകി.
ദേശീയ മനുഷ്യാവകാശകമ്മീഷനും സുപ്രീംകോടതിയും പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് മജിസ്ട്രേറ്റുതല അന്വേഷണം നടത്തും. കസ്റ്റഡിമരണങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ലെന്നതാണു പോലീസ് നയമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
അന്വേഷണം ആരംഭിച്ചു
കോട്ടയം: കോട്ടയം ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പാർഥസാരഥി പിള്ള, ഡിസിആർബി ഡിവൈഎസ്പി പ്രകാശൻ പടന്നയിൽ എന്നിവരുടെ നേതൃത്വത്തിൽ ഡ്യൂട്ടിലുണ്ടായിരുന്ന പോലീസുകാരുടെയും പരാതിക്കാരുടെയും മൊഴിയെടുത്തു. ഇതിനൊപ്പം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
നവാസിന്റെ മരണത്തേക്കുറിച്ച് ജില്ല ക്രൈം റിക്കാർഡ്സ് ഡിവൈഎസ്പി പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച് ഇന്നലെ വൈകുന്നേരം ജില്ലാ പോലീസ് ചീഫ് ഹരിശങ്കറിനു റിപ്പോർട്ട് സമർപ്പിച്ചു.
മരണവാർത്തയറിഞ്ഞ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, തോമസ് ചാഴികാടൻ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവർ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.
കോട്ടയത്തെ കസ്റ്റഡിമരണം: പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് നിർദേശം
01:04 AM May 22, 2019 | Deepika.com