പാലാ: മുണ്ടക്കയം കോരുത്തോട് വില്ലേജിൽ കൊന്പുകുത്തി പൂവത്തുംമൂട്ടിൽ മഹേഷിനെ കുത്തിക്കൊലപ്പെടുത്തുകയും സുഹൃത്ത് കാട്ടുപാറയിൽ മധുവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതി കൊന്പുകുത്തിയിൽ ഈട്ടിക്കൽ സജിയെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച് പാലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ. കമനീഷ് വിധി പ്രസ്താവിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി തടവും മധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറു വർഷം കഠിനതടവും 50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവും വിധിച്ചു. 2016 ജനുവരി 21 രാത്രി 8.30 നാണ് കേസിനാസ്പദമായ സംഭവം.
പ്രതി സജി ഒരു കാട്ടുപന്നിയെ കൊന്നെന്ന് മഹേഷും മധുവും ഫോറസ്റ്റുകാരോട് പറഞ്ഞു എന്ന് തെറ്റിദ്ധരിച്ച് സജി അവരോട് വിരോധത്തിൽ കഴിയുകയായിരുന്നു. അങ്ങനെയിരിക്കെ അഴുതയാറ്റിൽ മഹേഷും മധുവും നഞ്ചു കലക്കി മീൻ പിടിച്ചതായി സജി പറഞ്ഞതായി കേട്ട് ആ വിവരം അവർ പ്രതിയോട് ചോദിച്ചു. ഇതേത്തുടർന്ന് പ്രതി കത്തി ഉപയോഗിച്ച് ഇവരെ കുത്തുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി.ജി. വേണുഗോപാൽ ഹാജരായി.
കൊന്പുകുത്തി മഹേഷിന്റെ കൊലപാതകം; പ്രതിക്കു ജീവപര്യന്തം
12:23 AM May 22, 2019 | Deepika.com