തിരുവനന്തപുരം: യൂറോപ്യൻ സന്ദർശനം കേരള വികസനത്തിനു മുതൽക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയാനന്തര പുനർനിർമാണം ഡച്ച് മാതൃകയിൽ നടപ്പിലാക്കുമെന്നും 12 ദിവസത്തെ യൂറോപ്പ് സന്ദർശനത്തിനു ശേഷം ഇന്നലെ മടങ്ങിയെത്തിയ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തീരവാസികളുടെ സുരക്ഷ ഉറപ്പാക്കി വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന റൂം ഫോർ റിവർ എന്ന ഡച്ച് പദ്ധതിയുടെ ഗുണവശങ്ങൾ പ്രളയാനന്തര പുനർനിർമാണത്തിന്റെ ഭാഗമായി കേരളത്തിൽ നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് താഴെക്കിടക്കുന്ന കുട്ടനാട് പോലുള്ള പ്രദേശങ്ങൾക്ക് ഈ പദ്ധതി ഏറെ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. പ്രളയാനന്തര ആവശ്യകത വിലയിരുത്തൽ സംബന്ധിച്ച റിപ്പോർട്ടിന്മേലുള്ള (പിഡിഎൻഎ) തുടർനടപടികൾ ഉടനെ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിക്കും. റിപ്പോർട്ടിലെ ശിപാർശകളും ഇന്റഗ്രേറ്റഡ് വാട്ടർ റിസോഴ്സസ് മാനേജ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം.
വാഗ്നിൻഗെൻ സർവകലാശാലയുടെ കാർഷിക ഗവേഷണ പരീക്ഷണ കേന്ദ്രം സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ വാഴപ്പഴത്തിന്റെ ഷെൽഫ് ലൈഫ് വർധിപ്പിക്കുന്നതിനും കാർഷിക വൈവിധ്യവൽക്കരണം സാധ്യമാക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളാനൊരുങ്ങുകയാണ്. ഇക്കോ ടൂറിസത്തിന്റെ സാധ്യതകൾ കേരളത്തിൽ മെച്ചപ്പെടുത്താനും ശ്രമിക്കും. ചീഫ് സെക്രട്ടറിക്കായിരിക്കും ഇതുമായി ബന്ധപ്പെട്ട തുടർനടപടികളുടെ ചുമതല. നെതർലൻഡ്സിലെ കൃഷി സെക്രട്ടറി ജനറലുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ അവരുടെ സഹകരണത്തോടെ കേരളത്തിൽ പുഷ്പഫല മേഖലയിൽ ഒരു സെന്റർ ഓഫ് എക്സലൻസ് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കും.
ബന്ധപ്പെട്ട നടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് കൃഷിമന്ത്രാലയവുമായും ഡൽഹിയിലുള്ള ഡച്ച് എംബസിയുമായും ബന്ധപ്പെടുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കേരളത്തിലെ കയർ മേഖലയുടെ വളർച്ചയ്ക്ക് ഉതകുന്ന വിധത്തിൽ ഡച്ച് പ്ലാന്റിൻ ഇന്ത്യയുടെ പ്രവർത്തനങ്ങൾ കേരളത്തിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന് വേണ്ട ചർച്ചകൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
നെതർലന്റ്സിലെ മന്ത്രി കോറ വാൻ ന്യൂവെൻ ഹ്യൂസനെ കേരളത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. ജല-സമുദ്രതല-ഷിപ്പിംഗ് മേഖലകൾക്കാകെ സമഗ്രമായി പ്രയോജനപ്പെടുന്ന വിധത്തിലുള്ള ഒരു ബിസിനസ് പ്രതിനിധി സംഘത്തോടൊപ്പം മന്ത്രി കേരളം സന്ദർശിക്കുമെന്നാണ് കരുതുന്നത്. റോട്ടർഡാം തുറമുഖത്തിന്റെ പ്രതിനിധികളെ എംബസി വഴി ഇവിടേക്കു ക്ഷണിക്കാനും തീരുമാനിച്ചു. 2019 ഒക്ടോബറോടു കൂടി ധാരണാപത്രം ഒപ്പിടാൻ കഴിയുംവിധം റോട്ടർഡാം തുറമുഖ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുടെ യോഗം സംസ്ഥാന ഗവണ്മെന്റ് വിളിച്ചു ചേർക്കും.
നെതർലൻഡ്സിലെ വ്യവസായികളുടെയും തൊഴിൽദായകരുടെയും കോണ്ഫെഡറേഷനായ വിഎൻഒ-എൻസിഡബ്ള്യു കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതനുസരിച്ച് ഡച്ച് കമ്പനികളുടെ പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിക്കും. കേരളവും നെതർലൻഡ്സും തമ്മിലുള്ള മൂന്നര ശതാബ്ദക്കാലത്തെ ബന്ധത്തെ ഉൗട്ടിയുറപ്പിക്കുന്ന തരത്തിൽ ഇന്തോ-ഡച്ച് ബന്ധങ്ങളെ സംബന്ധിക്കുന്ന ഒരു എക്സിബിഷൻ കൊച്ചിയിൽ ഈ വർഷം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഡച്ച് എംബസിയുമായി സംസ്ഥാന സർക്കാർ ആലോചിക്കും. ഹോർത്തൂസ് മലബാറിക്കൂസിന്റെ ഇംഗ്ലീഷ് പതിപ്പ് വീണ്ടും അച്ചടിക്കുന്നതിനു വേണ്ട നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ കേരള സർവകലാശാലയുമായി ചേർന്ന് കൈക്കൊള്ളും. കേരളത്തിന്റെ ആർക്കൈവ്സ് ഡിജിറ്റൈസ് ചെയ്യുന്നതിന് കേരളവും നെതർലൻ്ഡ്സും തമ്മിൽ ധാരണാപത്രം ഒപ്പിടാൻ തീരുമാനിച്ചിട്ടുണ്ട്. അടുത്തമാസത്തോടെ ഇതിനുവേണ്ട അംഗീകാരം വിദേശമന്ത്രാലയത്തിൽനിന്നു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യൂറോപ്യൻ സന്ദർശനം വികസനത്തിനു മുതൽക്കൂട്ടാകുമെന്നു മുഖ്യമന്ത്രി
02:09 AM May 21, 2019 | Deepika.com