കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിർമിതമാണെന്ന അമിക്കസ് ക്യൂറിയുടെ കണ്ടെത്തൽ ശാസ്ത്രീയ അടിസ്ഥാനത്തിലുള്ളതല്ലെന്നും തള്ളിക്കളയണമെന്നും വ്യക്തമാക്കി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സംസ്ഥാനത്തെ പ്രളയ കാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ഉൾപ്പെടെ നൽകിയ ഹർജികളിൽ ജലവിഭവ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ്. മുരളി നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.
പ്രളയം സംബന്ധിച്ച കേന്ദ്ര ജല കമ്മീഷന്റെ പഠന റിപ്പോർട്ട്, ചെന്നൈയിലെ കെ.പി. സുധീറിന്റെ പഠന റിപ്പോർട്ട്, കേരളത്തിലെ പ്രളയം : കനത്ത മഴയും ഡാമുകളുമുണ്ടാക്കിയ സംയുക്ത പ്രത്യാഘാതം എന്ന വിഷയത്തിൽ ഗാന്ധിനഗർ ഐഐടിയിലെ വിമൽ മിശ്രയുടെ പഠന റിപ്പോർട്ട്, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലിയിൽ ഹിമാൻഷു ധാക്കർ എഴുതിയ ലേഖനം എന്നിവയെ അടിസ്ഥാനമാക്കിയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് തയാറാക്കിയത്. കനത്ത മഴയെ തുടർന്നാണ് പ്രളയം ഉണ്ടായതെന്നും ഡാം പെട്ടെന്ന് തുറന്നുവിട്ടിട്ടില്ലെന്ന് രേഖകളിൽ വ്യക്തമാണെന്നും സത്യവാങ്മൂലം പറയുന്നു.
പ്രളയം മനുഷ്യ നിർമിതമല്ലെന്നും പേമാരിയാണു പ്രളയ കാരണമെന്നും ആദ്യ രണ്ടു പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, മറിച്ച് അഭിപ്രായമുള്ള വിമൽ മിശ്രയുടെ പഠന റിപ്പോർട്ട് ഹൈഡ്രോളജി ആൻഡ് എർത്ത് സിസ്റ്റം സയൻസ് എന്ന ശാസ്ത്ര മാസിക പ്രസിദ്ധീകരണയോഗ്യമല്ലെന്നു വിലയിരുത്തി തള്ളിയതാണ്. ഹിമാൻഷു ധാക്കർ എഴുതിയ ലേഖനത്തിന് ശാസ്ത്രീയ അടിത്തറയില്ല. ലേഖകൻ ശാസ്ത്രജ്ഞനോ സാങ്കേതിക വിദഗ്ധനോ അല്ല. ഉന്നത നിലവാരമുള്ളതും ശാസ്ത്രീയമായി അംഗീകരിച്ചതുമായ രണ്ടു പഠന റിപ്പോർട്ടുകളെ ശാസ്ത്രലോകം തിരസ്കരിച്ച പഠന റിപ്പോർട്ട്, ലേഖനം എന്നിവയുമായി താരതമ്യം ചെയ്താണ് അമിക്കസ് ക്യൂറി റിപ്പോർട്ട് തയാറാക്കിയതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
ഡാമുകളിലേക്ക് ഒഴുകിയെത്തിയ ജലത്തിനു തുല്യമായ തരത്തിൽ കൂടുതൽ വെള്ളം തുറന്നു വിട്ടില്ല. ഇക്കാരണത്താൽ പ്രളയം മനുഷ്യനിർമിതമെന്ന് പറയാനാവില്ല. കേരളത്തിലെ ഡാമുകൾ പ്രളയം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതല്ല, ജലസംഭരണത്തിനു വേണ്ടിയുള്ളതാണ്. ഡാമുകൾക്ക് പ്രളയത്തെ തടയാനാവില്ലെങ്കിലും ആഘാതത്തിന്റെ തോത് കുറയ്ക്കാൻ കഴിയും. രൂപകല്പനയിലും ഘടനയിലുമുള്ള പരിമിതികൾക്കുള്ളിൽനിന്ന് ഡാമുകളെ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. പ്രളയത്തിനു മുന്പു തന്നെ മിക്ക ഡാമുകളിലെയും ജലനിരപ്പ് ഉയർന്നിരുന്നെന്ന് അമിക്കസ് ക്യൂറി പറയുന്നത് ശാസ്ത്രലോകം നിരസിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. നിരീക്ഷണങ്ങളിൽ പലതും ഈ പഠനത്തിൽ നിന്നുള്ളതാണ്.
കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. ഇതുണ്ടായില്ലെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. പ്രളയകാലത്ത് സുരക്ഷാ മുന്നറിയിപ്പുകൾ ദിനം പ്രതി നൽകിയിരുന്നു. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളും മഴയുടെ തോതും മറ്റും കണക്കിലെടുത്ത് ബ്ലൂ, ഓറഞ്ച്, റെഡ് അലർട്ടുകൾ സമയബന്ധിതമായി നൽകി. മുല്ലപ്പെരിയാറിനു സമീപത്തുനിന്ന് ആളുകളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കേണ്ടി വന്നതായും സത്യവാങ്മൂലത്തിൽ പറയുന്നു.
സത്യവാങ്മൂലത്തിലെ പ്രധാന വസ്തുതകൾ
1. മൂന്നുനാലു ദിവസം തുടർച്ചയായി പെയ്ത കനത്ത മഴയാണ് ദുരന്തം വിതച്ചതെന്നും ഇതിൽ റിസർവോയറിൽനിന്ന് ജലം തുറന്നുവിട്ട നടപടിക്ക് ചെറിയ പങ്കാണുള്ളതെന്നും കേന്ദ്ര ജല കമ്മീഷൻ പറഞ്ഞിട്ടുണ്ട്.
2. 1924 ലെയും 2018ലെയും പ്രളയങ്ങളെ താരതമ്യം ചെയ്യാനാവില്ലെന്ന് അമിക്കസ് ക്യൂറി പറയുന്നത് ശരിയല്ല. കേന്ദ്ര ജലകമ്മീഷൻ ഇക്കാര്യം താരതമ്യം ചെയ്തിട്ടുണ്ട്.
3. ഡാം മാനേജ്മെന്റും പ്രളയദുരിത നിവാരണവും ഒന്നാണെന്ന അമിക്കസ് ക്യൂറിയുടെ വിലയിരുത്തൽ തെറ്റാണ്. ഡാം മാനേജ്മെന്റ് എന്നത് പ്രളയ ദുരന്തനിവാരണമല്ല.
4.ദുരന്ത നിവാരണ നിയമപ്രകാരം 2016 ലെ ദേശീയ ദുരന്തനിവാരണ പദ്ധതിയിലുള്ള കേന്ദ്ര സർക്കാരിന്റെ ചുമതലകളെ അമിക്കസ് ക്യൂറി അവഗണിച്ചു.
5. ഇറിഗേഷൻ വകുപ്പിന്റെയും കെഎസ്ഇബിയുടെയും ചുമതലയിലുള്ള ഡാമുകൾ ജല സംഭരണം ലക്ഷ്യമിട്ടുള്ളതാണ്. ഇവയുടെ ഘടനയിൽ മാറ്റം വരുത്തി പ്രളയത്തെ ചെറുക്കാൻ കഴിയുന്ന തരത്തിലാക്കാനാവില്ല.
6. 2017 നവംബറിൽ പ്രളയ - മണ്ണിടിച്ചിൽ സാധ്യതാമേഖലയുടെ മാപ്പ് തയാറാക്കി രാജ്യത്ത് ആദ്യമായി പ്രസിദ്ധീകരിച്ചിരുന്നു.
7. നദീജല പ്രളയത്തെക്കുറിച്ച് മുന്നറിയിപ്പു നൽകാൻ കഴിയുന്ന സാങ്കേതിക സഹായത്തിന് നെതർലാൻഡുമായി ചർച്ച നടത്തിവരികയാണ്.
8. കേന്ദ്ര വാട്ടർ കമ്മീഷന്റെ ഡ്രിപ്പ് (ഡാം റീഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്മെന്റ് പദ്ധതി) പ്രകാരമുള്ള നടപടികൾ സ്വീകരിച്ചു വരുന്നതിനിടെയാണ് പ്രളയമുണ്ടായത്. ലോക ബാങ്കിന്റെ സഹായത്തോടെ 2020 നുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
9.കെഎസ്ഇബി, ജലസേചന വകുപ്പ് തുടങ്ങിയവയുടെ പക്കലുള്ള ഡാമുകളിൽനിന്ന് വെള്ളം ഒഴുക്കി വിടുന്നത് ജലനിരപ്പ്, നീരൊഴുക്ക്, മഴയെക്കുറിച്ചുള്ള മുന്നറിയിപ്പ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ചുള്ള മഴയാണ് ലഭിച്ചതെങ്കിൽ ജലം സംഭരിക്കാൻ ഡാമുകൾക്ക് കഴിയുമായിരുന്നു.
10. പ്രളയത്തെ സർക്കാർ ഫലപ്രദമായി നേരിട്ടുവെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.
പ്രളയം: അമിക്കസ് ക്യൂറിയുടെ കണ്ടെത്തൽ ശാസ്ത്രീയാടിസ്ഥാനത്തിലല്ലെന്നു സർക്കാർ
02:09 AM May 21, 2019 | Deepika.com