കൊച്ചി: പോലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് കാട്ടിയ സംഭവത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന ഹർജിയിൽ അന്വേഷണം പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്ന മേയ് 23നുശേഷം 15 ദിവസം കൂടി സമയം വേണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചു. ഹർജി ജൂണ് പത്തിനു വീണ്ടും പരിഗണിക്കും.
തെരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള പോലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് കാട്ടിയെന്നും സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു പരിഗണിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ സമഗ്ര അന്വേഷണം നടക്കുന്നുണ്ടെന്നു ഹൈക്കോടതി വാക്കാൽ വിലയിരുത്തി. അന്വേഷണം സമഗ്രമല്ലെന്ന് ഹർജിക്കാരനു തോന്നുന്നുണ്ടോയെന്നും അന്വേഷണം തടയേണ്ട കാര്യമുണ്ടോയെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു. എന്നാൽ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
പോസ്റ്റൽ വോട്ടുകളുമായി ബന്ധപ്പെട്ട് ചില രേഖകൾ ലഭിക്കേണ്ടതുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷമേ ഇതു ലഭിക്കൂവെന്നതിനാൽ മേയ് 23നു ശേഷം 15 ദിവസം കൂടി അന്വേഷണത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി സത്യവാങ്മൂലം നൽകിയിരുന്നു. ഇതനുവദിക്കുകയാണെന്നു ഹൈക്കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള പോലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ പോലീസ് അസോസിയേഷൻ നേതാക്കൾ കൈവശപ്പെടുത്തി വോട്ടു രേഖപ്പെടുത്തിയെന്നാണ് ആരോപണം. തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ളവരുടെ ബാലറ്റുകൾ റിട്ടേണിംഗ് ഓഫീസർമാരിൽനിന്നു കൈപ്പറ്റാൻ നോഡൽ ഓഫീസർമാരെ നിയോഗിച്ചു സർക്കുലർ ഇറക്കിയെന്നും നിയമവിരുദ്ധമായ ഈ സർക്കുലർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ വ്യവസ്ഥകളും നിർദേശങ്ങളും പാലിച്ചാണ് സർക്കുലർ ഇറക്കിയതെന്നും മുൻ വർഷങ്ങളിൽ സമാന സർക്കുലർ നൽകിയിട്ടുണ്ടെന്നും നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു.
പോസ്റ്റൽ ബാലറ്റിലെ ക്രമക്കേട്: അന്വേഷണം പൂർത്തിയാക്കാൻ സമയം അനുവദിച്ചു
02:09 AM May 21, 2019 | Deepika.com