കാഞ്ഞങ്ങാട്: കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 14 സിപിഎം പ്രവർത്തകർക്കെതിരേ ക്രൈം ബ്രാഞ്ച് ഹൊസ്ദുർഗ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസ് അന്വേഷണോദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം. പ്രദീപന്റെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ 9.30ന് ഹോസ്ദുർഗ് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി (രണ്ട്) യിൽ കുറ്റപത്രം നൽകിയത്.
14 പ്രതികളിൽ ഓരോരുത്തർക്കും 900 പേജുള്ള കുറ്റപത്രമാണ് മജിസ്ട്രേറ്റ് പി.എം. സൽമത്ത് മുമ്പാകെ സമർപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 17 നു രാത്രിയാണ് ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സംഭവം സംബന്ധിച്ചു സിപിഎം ലോക്കൽ കമ്മിറ്റിയംഗം കല്യോട്ട് ഏച്ചിലടുക്കത്തെ എ. പീതാംബരൻ അടക്കം 14 പേരെ പ്രതി ചേർത്തു ബേക്കൽ പോലീസ് കേസെടുത്തിരുന്നു. പല ഘട്ടങ്ങളിലായി അറസ്റ്റിലായ 12 പ്രതികൾ ഇപ്പോഴും ജയിലിലാണ്.
രാഷ്ട്രീയ എതിർചേരികൾ തമ്മിലുള്ള വൈരാഗ്യം വ്യക്തിവിരോധത്തിലെത്തിയതാണ് കൊലപാതകത്തിനു കാരണമെന്നു കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 229 സാക്ഷികളാണ് കേസിലുള്ളത്. 105 തൊണ്ടിമുതലുകൾ കൂടാതെ അമ്പതോളം രേഖകൾ തെളിവായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ച അഞ്ചു കാറുകൾ, രണ്ടു ജീപ്പുകൾ, അഞ്ചു ബൈക്കുകൾ എന്നിവ കോടതിയിൽ ഹാജരാക്കി.
കേസിൽ ഒന്നു മുതൽ എട്ടുവരെ പ്രതികളായ പീതാംബരൻ (45), ഏച്ചിലടുക്കത്തെ സജി സി. ജോർജ് (40), ചപ്പാരപ്പടവ് ഒടുവള്ളി കാവുങ്കൽ സ്വദേശി ഏച്ചിലടുക്കം പൊടോളിത്തട്ടിൽ കെ.എം. സുരേഷ് (27), ഓട്ടോ ഡ്രൈവർ കെ. അനിൽകുമാർ (33), കുണ്ടംകുഴി മലാങ്കാട്ടെ ലോറി ജീവനക്കാരൻ എ. അശ്വിൻ (അപ്പു - 18 ), പ്ലാക്കാത്തൊട്ടിയിലെ ജീപ്പ് ഡ്രൈവർ ആർ. ശ്രീരാഗ് (കിട്ടു - 2 2), കല്യോട്ടെ ജി. ഗിജിൻ (26), കുണ്ടംകുഴി സ്വദേശിയും പാക്കം വെളുത്തോളിയിലെ താമസക്കാരൻ എ. സുബീഷ് (29) എന്നിവർ കൊലപാതകത്തിൽ നേരിട്ടു ബന്ധമുള്ളവരാണെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഒൻപത് മുതൽ 12 വരെ പ്രതിസ്ഥാനത്തുള്ള തന്നിത്തോട്ടെ എ. മുരളി (36), കണ്ണോത്ത് താനത്തിങ്കാൽ ടി. രഞ്ജിത് (26), തന്നിത്തോട്ടെ പ്രദീപൻ (കുട്ടൻ - 42), പള്ളിക്കര ആലക്കോട്ടെ കാലിച്ചാൻ മരത്തിങ്കാൽ കാവേരി സദനത്തിൽ ബി. മണികണ്ഠൻ (39) എന്നിവർക്കെതിരേ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
13-ാം പ്രതി സിപിഎം പെരിയ ലോക്കൽ സെകട്ടറി എൻ. ബാലകൃഷ്ണൻ (62), 14-ാം പ്രതി ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ (39) എന്നിവർ തെളിവുകൾ നശിപ്പിക്കാനും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചുവെന്നാണ് കേസ്.
കല്യോട്ട് ഇരട്ടക്കൊല : 14 സിപിഎം പ്രവർത്തകർക്കെതിരേ കുറ്റപത്രം
12:50 AM May 21, 2019 | Deepika.com