തിരുവനന്തപുരം: ബിരുദ വിദ്യാർഥിനി കോളജിനുളള്ളിൽ ആത്മഹത്യക്കു ശ്രമിച്ച സംഭവത്തെ തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിനെതിരേ ഉയർന്ന പരാതികൾ അന്വേഷിക്കാൻ സേവ് യൂണിവേഴ്സിറ്റി കോളജ് ക്യാന്പയിൻ കമ്മിറ്റി സ്വതന്ത്ര ജനകീയ അന്വേഷണ കമ്മീഷനു രൂപം നൽകി.
ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് പി.കെ. ഷംസുദീൻ ചെയർമാനായ സമിതിയിൽ യൂണിവേഴ്സിറ്റി കോളജ് മുൻ പ്രിൻസിപ്പലും മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗവുമായ പ്രഫ. എസ്. വർഗീസ്, കേരള സർവകലാശാല മുൻ സിൻഡിക്കറ്റംഗം ഡോ.വി.തങ്കമണി, ബാലാവകാശ കമ്മീഷൻ മുൻ അംഗം ജെ.സന്ധ്യ എന്നിവർ അംഗങ്ങളായിരിക്കും. ബന്ധപ്പെട്ട എല്ലാവരിൽ നിന്നും കമ്മീഷൻ തെളിവുകൾ ശേഖരിക്കും. കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് ഒരാഴ്ചയ്ക്കുള്ളിൽ തയാറാക്കും.
വിദ്യാർഥികൾ, അധ്യാപകർ, പൂർവവിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്ക് നേരിട്ടോ enquirycommissionunicollege@gmail.com എന്ന ഇ മെയിൽ വഴിയോ പരാതി നൽകാം. രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സർക്കാരിനും ഹൈക്കോടതിക്കും റിപ്പോർട്ട് സമർപ്പിക്കുമെന്ന് സേവ് യൂണിവേഴ്സിറ്റി കോളജ് കാന്പയിൻ കമ്മിറ്റി സെക്രട്ടറി എം.ഷാജർഖാൻ, യൂണിവേഴ്സിറ്റി കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ.മോളി മേഴ്സിലിൻ, കമ്മിറ്റി നിർവാഹക സമിതി അംഗം കെ.ജി.വിജയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
യൂണിവേഴ്സിറ്റി കോളജിലെ പരാതികൾ: അന്വേഷണ കമ്മീഷനെ നിയോഗിച്ചു
12:50 AM May 21, 2019 | Deepika.com