കടുത്തുരുത്തി: സഹായത്തിനു കാത്തുനിൽക്കാതെ നാടിനെ കണ്ണീരിലാഴ്ത്തി ജോബിൻ യാത്രയായി. കുറുപ്പന്തറ കൊച്ചുകുടിയിൽ ബാബുപോളിന്റെ മകൻ ജോബിൻ ബാബു (22) വാണ് വൃക്ക രോഗത്തെത്തുടർന്ന് ഇന്നലെ രാവിലെ മരിച്ചത്. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്ന ജോബിന്റെ വൃക്കകൾക്കു തകരാർ കണ്ടെത്തിയതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വൃക്ക മാറ്റി വയ്ക്കൽ മാത്രമാണ് ഏക പോം വഴിയെന്നു ഡോക്ടർമാർ നിർദേശിച്ചതോടെ നിർധന കുടുംബത്തെ സഹായിക്കാൻ നാട് ഒന്നിക്കുകയായിരുന്നു. ജോബിന്റെ ചികിത്സയ്ക്കായി 25 ലക്ഷത്തോളം രൂപ വേണ്ടിയിരുന്നു. എന്നാൽ, ഇത്രയും പണം സംഘടിപ്പിക്കാൻ നിർധന കുടുംബത്തിനു കഴിയാത്ത സ്ഥിതിയായിരുന്നു. കുറുപ്പന്തറ മാർക്കറ്റിൽ ചുമട്ട് തൊഴിലാളിയായിരുന്ന ബാബു നടുവേദനയെ തുടർന്ന് ഈ പണി നിർത്തി കടകളിൽനിന്നു ചാക്കുകളെടുത്തു വിൽപന നടത്തി വരികയായിരുന്നു. മകനു വൃക്ക നൽകാൻ അമ്മ റീന തയാറായതോടെ ചികിത്സയ്ക്കുള്ള പണമായിരുന്നു പിന്നീടുള്ള പ്രതിസന്ധി.
പണം കണ്ടെത്താൻ മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ്, വാർഡ് മെംബർ കെ.സി. മാത്യു എന്നിവരുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. ഇതിനിടെ, റീനയുടെ വൃക്ക ജോബിനു നൽകുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയപ്പോഴാണ് കുടുംബത്തിനു താങ്ങാനാവാത്ത മറ്റൊരു ആഘാതമേറ്റത്. റീനയ്ക്കു കാൻസർ രോഗം ബാധിച്ചിട്ടുണ്ടെന്ന വിവരം പരിശോധനയിൽ കണ്ടെത്തി. ഇതോടെ കുടുംബം കടുത്ത വിഷമത്തിലായി. എന്നാൽ, കുടുംബത്തെ സഹായിക്കാൻ തീരുമാനിച്ച ജനപ്രതിനിധികളും നാട്ടുകാരും പിന്മാറാതെ ജനകീയ കമ്മിറ്റി രൂപീകരിച്ചു 26ന് പഞ്ചായത്തിലെ 18 വാർഡുകളിലും ധനസമാഹരണം നടത്താനായി തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ജോബിന്റെ മരണം.
ഇന്നലെ രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്കു പോകുന്പോഴായിരുന്നു മരണം സംഭവിച്ചത്. മുട്ടുചിറ ഓരത്തേൽ കുടുംബാംഗമാണ് റീന. നഴ്സിംഗ് വിദ്യാർഥിനിയായ ജിസ്മോൾ, കോളജ് വിദ്യാർഥിയായ ജിതിൻ എന്നിവരാണ് ജോബിന്റെ സഹോദരങ്ങൾ. ജോബിന്റെ സംസ്കാരം നാളെ മൂന്നിനു മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ നടക്കും.
നാടിനെ കണ്ണീരിലാഴ്ത്തി ജോബിൻ യാത്രയായി
12:37 AM May 21, 2019 | Deepika.com